Monday, 30 September 2013

യാത്രാമൊഴി

അയ്യം നീളെ പ്പരന്നു കിടന്നു
പഴമയുടെ പെരുമ ചൊല്ലിയ
മാളികയൊന്നു പൊളിച്ചുകളഞ്ഞിട്ടവിടെ-
പ്പണിത രമ്യ ഹർമ്യം സർവ്വ വിധാൽ സമൃദ്ധം
ശീതീകരിച്ച മുറികൾക്കുള്ളിൽ
കുളിരുകോരിയിരിക്കും കുഞ്ഞുങ്ങൾ
മൊഴിയുന്നതു കടുകട്ടിയാമാംഗലേയ ഭാഷയും.
തറയിൽ നോക്കിയാൽ മുഖം കാണാൻ
തക്ക വിധത്തിൽ പാകി മിനുക്കിയ കൽപ്പലകകൾ
തീർക്കുന്നുള്ളിലാകമാനം ശ്യാമ വർണ്ണ രാജികൾ
അലങ്കാര വിദ്യയിൽ പ്രാവീണ്യരായവർ
സ്ഥാനങ്ങൾ കൊടുത്തുറപ്പിച്ചിട്ടുള്ള
നൂതനയിരിപ്പിടങ്ങൽ, ടി.വി, ഫ്രിഡ്ജ്‌
പിന്നെ കണ്ണിനിമ്പമേകുംമണിവർണ്ണ-
പൂങ്കുലകൾ ചിരിക്കും ഫ്ലവർ സ്റ്റാന്റ്.
വാതിലിന്നും ജനലിന്നുമിതര വർണ്ണങ്ങളോ-
ടിണങ്ങും കമനീയകർട്ടനുകൽ
ആകമാനം കൊട്ടാര സദൃശമാം
ആ വീട്ടിലില്ല പഴയതൊന്നുമേയാ-
ഗൃഹനാഥൻറെ വൃദ്ധ മാതാവെന്ന്യേ.

പൂജയും ജപവുമായ് കൂനിക്കൂടി നടക്കുന്ന
വൃദ്ധയ്ക്കു കോണ്‍ക്രീറ്റുകൊട്ടാര മുഷ്ണ ജന്യം
വയ്യവർക്കൊട്ടുമേ സഹിക്കാനീ കൊടും വർണ്ണങ്ങൽ
തറയുടെ മിനുക്കം പിന്നെ  ചെവി പൊട്ടും-
 ടി വി സ്റ്റീരിയോ ഗർജ്ജനങ്ങൾ
പഴമയുടെ പൊലിമ ചൊല്ലിക്കയർത്ത
ശ്വസ്തതയുടെ ചിഹ്നമായ് വളരുന്നവർ മാളിക നിറയെ.
മുറ്റത്തു ശീതളഛായ ചാർത്തി നിൽക്കും
മാവു മുറിക്കുവാൻ വന്ന മരം വെട്ടുകാരനെ
കോപം പൂണ്ടു ശകാരിച്ചു വിട്ടതും
മുറ്റം സിമന്റിട്ടുറപ്പിക്കുവാൻവന്ന മേസ്തിരിമാരെ
തടഞ്ഞതു മൊട്ടുമേ സഹിക്കാതോതി സൂനു സുകുമാരൻ
"കാലത്തിനൊത്തു ചരിക്കണം നമ്മളി -
ല്ലെങ്കിൽ  നമ്മെച്ചവിട്ടി കടന്നുപോം കാലം "
"നിന്റച്ഛനൊരു തുമ്പ പോലും
മുറിക്കാതെ കാത്തതാണീ തറ !
എന്തെന്തു മരങ്ങളാണിവിടെയങ്ങിങ്ങു
വളർന്നു നിന്നിരുന്നത് ?
എത്ര പക്ഷികളാണതിൽ സാമോദം
കൂടുകൂട്ടി പാർത്തിരുന്നത് ?
കാലഗമനത്തിനൊത്തണയും പൂവുകൾ 'പൂമ്പാറ്റകൾ
 പഴങ്ങൾ പെറുക്കാനണയും കുട്ടികൾ ,
കളികളെന്തൊരുത്സാഹമായിരുന്നു! .
എല്ലാം നശിപ്പിച്ചിട്ടീ മണ്ണിനെ നീ സിമന്റിനാൽ
പൊതിയുന്നുവോ ?
പങ്കയും ശീതീകരിണിയുമില്ലാതെ-
സ്വസ്ഥരായുറങ്ങിയോർ  ഞങ്ങൾ
ഇവിടെ ജീവിച്ചു മരിച്ചോരെല്ലാം
ഈ മണ്ണിലേക്കു മടങ്ങിയതീ പറമ്പിലെ -
മരങ്ങൾ വെട്ടിയോരുക്കിയ ചിതകളിൽ
മാവൊന്നുള്ളതും മുറിച്ചു നീയീപറമ്പിനെ
വർണ്ണക്കല്ലുകൽ പാകി  മരുഭൂമിയാക്കിയാൽ
എന്നുടമ്പു ഭസ്മീകരിക്കുവതെങ്ങനെ ?
"വൈദ്യുതി ശ്മശാനത്തിൽ വിറകെന്തിനമ്മേ
സർവ്വതും പുതിയതിനു വഴി മാറുമ്പോൾ
മാറാതെ പറ്റുമോ നമ്മൾക്കും ?"
അമ്മിയാട്ടുകല്ലുരലെന്നിവയനാഥമായ്
കിടക്കുന്നു കുപ്പയ്ക്കൊപ്പം ദൂരെ !
തുപ്പൽ കോളാമ്പി ചെമ്പ് കിണ്ടി വാർപ്പെന്നിവ
വച്ചിരിക്കുന്നാക്രിവിലയ്ക്കു വില്ക്കുവാൻ വെളിയിൽ!
പുതുഗൃഹത്തിലൊന്നുമേ വേണ്ട
പഴയതെന്നു ശഠിക്കുന്നു ദാരങ്ങൾ !
വിലകിട്ടാത്ത വസ്തുക്കളഗ്നിക്കിരയാക്കുന്നു !
അമ്മതൻ മുന്നിലതാളുന്നുരുകുന്നു നെഞ്ചം !!
എടുപ്പുള്ളോരണയുമ്പോളവർക്കുമുന്നിൽ
വെടിപ്പേതുമില്ലാതണയുന്നു വൃദ്ധ
മുള്ളും മുനയും വച്ചുള്ള വാക്കുകൾ
പിന്നെ, യപമാനമാല്ലാതെന്തു ചൊല്ലാൻ ?
കാന്തയ്ക്കരിശം പെരുകുന്നു ഹൃത്തിൽ
കാന്തന് ശിരസ്സിലിരമ്പുന്നു സാഗരം !
ശീക്രമയാളണയുന്നമ്മക്കരികിൽ
ചൊല്ലുന്നസ്വസ്തതയുള്ളിൽ തിങ്ങിവിങ്ങി
"നൽഗേഹമൊന്നുണ്ട് പട്ടണ പ്രാന്തത്തി
ലവിടോരുക്കിയിട്ടുണ്ടമ്മയ്ക്ക് വേണ്ടും സൗകര്യങ്ങൾ
പുറപ്പെടാം നമുക്കിന്നു തന്നെ
വേറെയുണ്ടനേകർ സമപ്രായക്കാരവിടെ
അവരോടൊത്തിനിയുള്ള കാലം കഴിച്ചുകൂട്ടാം
അഴലല്പ്പവും വേണ്ടിടക്കിടെ ഞാൻ വന്നു കണ്ടു
വേണ്ടതപ്പപ്പോൾ ചെയ്തു കൊള്ളാം "

യമകർമ്മം കഴിഞ്ഞു
കണ്ണിലെ വെളിച്ചം തവിഞ്ഞു
രക്തമൊഴിഞ്ഞാനനമിരുണ്ടു
വപുസ്സിതുതുടിക്കുന്നജഡംമാത്രം

പെട്ടികൾ തൂക്കിയമ്മ തൻ കൈപിടിച്ചിറങ്ങുന്നു മകനും
ദക്ഷിണ ഭാഗത്തിത്തിരി പച്ചപ്പിലെ കുഴിമാടത്തിൽ
നാമ്പെടുത്തുവരും തൈതെങ്ങിനെ നിറകണ്ണാലുഴിഞ്ഞു
 പടിയിറങ്ങുന്നവർ- ഒരു പ്രേതം കണക്കെ !

അതു നോക്കി നില്ക്കുന്നു ചാരേ
സാകൂതം നാലിളം കണ്ണുകൾ
ഗൃഹമവർക്കു സിലബസ്സില്ലാത്ത പാഠശാല
വാതിലടഞ്ഞൂ! നീങ്ങീ ശകടം
ലോകമേ! ഈ യാത്ര യെങ്ങോട്ട് ?

                BY
 (എൻ.രാജശേഖരൻ ഉണ്ണിത്താൻ)

Sunday, 15 September 2013




 ആവണി ക്കനവുകൾ                                                   (എൻ .രാജശേഖരൻ ഉണ്ണിത്താൻ )

കതിർ നിറയും പാടത്ത്
തിരയിളകും കാറ്റത്ത്‌
പാറിവരും പഞ്ച വർണ്ണ
ക്കിളി നിര പാടി
നെല്ലെല്ലാം വിളഞ്ഞല്ലോ
കതിരെല്ലാം ചാഞ്ഞല്ലോ
കൊയ്ത്തരിവാൾ കയ്യിലേന്തി
കൊയ്യാൻ വായോ നീ പെണ്ണാളെ
മതിമുഖിയാം കണ്ണാളെ
കരിയെഴുതിയ പെണ്ണാളെ

കൊയ്ത്തുപാട്ടിന്നലയൊലിയിൽ
നിറപൊലിയും പൂവിളിയും
പൊന്നോണപ്പാട്ടുകളും  
കൊണ്ടണയുമോണത്തുംമ്പികളേ ,നിങ്ങൾ
ആവണിക്കനവിൻ  ചോലയിൽ നീന്തി
അലർ മലർക്കാവിൻ സുരഭിയിൽ മുങ്ങി
മലയാള പെണ്‍കൊടിയാൾ
ഞൊരിഞ്ഞുടുക്കാനലവിടർത്തും
ചിത്രഭൂതചിങ്ങവെയിൽ കതിർചേല  
ഊർന്നിളം കാറ്റിലൊഴുകുന്നപോലെ
മനമിളക്കി .....തിരയിളക്കി
നാടാകെപാറുന്നു !

പുത്തരിച്ചോറു വിളമ്പാൻ
കാഞ്ഞവയറുണ്ടുണർത്താൻ
മുണ്ടകൻപാടം  നിരനിരയായ്
കൊയ്തുകൊയ്തു കയറുമ്പോൾ
കാടിറങ്ങി മലയിറങ്ങി
അണയുന്നാ തുടിനാദം
മനമാകെ, മെയ്യാകെയുൽസാഹപ്പിണർവീശി
വയൽവരംമ്പത്തുയരുന്നാധ്വനിഗീതം

ആവണിചിങ്ങംവിരുന്നുവന്നാൽ
ആലസ്യമെല്ലാമകലും നാട്ടിൽ
കൊയ്തുംമെതിയുംവിളവെടുപ്പും
ഉൽസവഘോഷങ്ങളാവുമെങ്ങും 

മാവേലി മന്നനെഴുന്നെള്ളുമ്പോൾ
മാവേലിനാടു പുനർജ്ജനിക്കും
നാടുംനഗരവുമണിഞ്ഞൊരുങ്ങും
സ്വാഗതഗീതങ്ങളാലപിക്കും

ഏതൊരു വീട്ടിലണഞ്ഞെന്നാലും
പുത്തരിച്ചോറു വിളമ്പും സദ്യ
ആബാലവൃദ്ധരങ്ങൊത്തുകൂടും
ആമോദക്കേളികളാടും തമ്മിൽ

ആനല്ല മന്നൻതൻ നേരിൻമുന്നിൽ
ആദരവോടെ നമിക്കും ഞങ്ങൾ
ആ നല്ല നാളിന്റെ ചിന്ത കൊണ്ടേ
മകരന്ദച്ചാറു നുണയും ഞങ്ങൾ

ഓണംവന്നോണംവന്നോണം വന്നേ ....
മാമല നാട്ടിലങ്ങോണം വന്നേ ...
 ഓണംവന്നോണം വന്നോണം വന്നേ ...
നാടോണനിറവിലുണർന്നീടുന്നേ ....

പുന്നെല്ലിൻ ലഹരിയുമായി
ചെറുതെന്നൽ മനമാകെനിറയുന്നേ
മാവേലി ശീലുകൾ തൂവി - തെയ്യങ്ങൾ
ഊരാകെ ചുറ്റുന്നേ  ...
തുമ്പപ്പൂ ചോറു വിളമ്പി
പൊന്നോണ സദ്യയൊരുക്കാൻ 
കൊയ്യൊ കൊയ്യെടി പെണ്ണാളെ
 പൊലിയേ .. പൊലിപൊലിയേ ...
പൊന്നോണ ക്കനവിൻ നിറവേ
നിറകതിരിൻ തൂമണികൾ
പുതുമുറ്റ ക്കളത്തറയിൽ
നിറനിറയെ പൊലിയുന്നേ ...
പൊലിയേറും പൊലിമകൽ കണ്ടു
നിറവേറുമറയുടെ നിറവിൽ
വരിനെല്ലിൻ നിറമതിയിൽ
അടിയാളരുടെ കുടിലുകൾ നിറയെ
ഓണം-പൊന്നോണം  തിറയാടുന്നേ ....

ഓണം വന്നോണം വന്നോണംവന്നും
മാവേലിനാടു പുനർജ്ജനിച്ചും
എതിർവാക്കുരചെയ്യാതൊരു ജനത
ഉടൽ വൃഷ്ടിയാലങ്ങറ നിറച്ചും
വർഷങ്ങൾ കറങ്ങി പോയകാലം
ഓർമയിൽ തുടികൊട്ടി പാടിക്കൊണ്ടും
ഒണംവന്നോണം വന്നോണം വന്നേ
മാമലനാട്ടിലങ്ങോണം വന്നേ ..

തളിച്ചൊരുക്കിയ പൂമുറ്റം
ചേലിലൊരുക്കിയ പൂക്കളം
പൂവേ ..പൊലിപൂവേ ... പൂവേ....പൊലിപൂവേ ...
കാടുകൾ മേടുകൾ തഞ്ചും നറുചിരി
കൂടയിലാക്കിയണവൂ
നാടിന്നുപവന വസന്ത ഹർഷം
ആടകൾ ചാർത്തിയ കുഞ്ഞുങ്ങൾ !
പണ്ടൊരുമന്നൻ മാവേലിമന്നൻ
മാമല നാടു ഭരിച്ചിരുന്നു
ഉണ്ടൊരു സ്വർഗ്ഗം ഭൂമിയിലെന്ന്
അന്നെല്ലാരുമൊന്നായ് പറഞ്ഞിരുന്നു
ഊഞ്ഞാലിലാടി താളത്തിൽ പാടുന്നു
മലയാള നാടിൻ വരമൊഴികൾ
തൂനിലാവിൻ തിരുമുറ്റത്ത്
നിലവിളക്കിൻ തിരുമുന്നിൽ
മുടിയാട്ടം തിരുവാതിരയും
താളത്തിലാടുന്നു കളമൊഴികൾ
ഓണനാളിലെങ്ങു മണിഞ്ഞൊരുങ്ങീ നാട്
അല്ലലില്ലാ നാളിൻ ചിന്തയുണർത്തി വീണ്ടും
വിട ചൊല്ലി പോവാൻ വിരുന്നു കാരനായി
സത്യധർമ്മത്തിൻ ചിരം രക്ത സാക്ഷി യായ്
 മലയാള മണ്ണിൻ കനവിൽ ജ്വലിക്കും
സത്യമായ് ..മിഥ്യയായ്
 ആണ്ടോടാണ്ട് വന്നു പോകുന്ന ഹർഷമേ
ദുരിതക്കയങ്ങൾ താണ്ടുവാനാ ർത്തർക്ക-
ടക്കമേകും പ്രതീക്ഷാ നക്ഷത്രം ഭവാൻ .

കതിരൊഴിഞ്ഞ പാടത്ത്
തിരയടങ്ങിയ കാറ്റത്ത്
പറന്നകലും പഞ്ചവർണ്ണ-
ക്കിളി നിര പാടി
വിതയെല്ലാം കഴിഞ്ഞല്ലോ
 പണി യെല്ലാം തീർന്നല്ലോ
കണ്ണീരിൻ കടവത്തു
കനിവിന്റെ തീരത്ത്
മോഹങ്ങൾ വിൽക്കാനായ്
പോരുന്നോ നീയും
 കുടിലിന്റെ മുറ്റത്തിഴ മുറിയും സ്വപ്‌നങ്ങൾ
തൊടിയിറങ്ങി മലകയറുന്നല മുറിയാ തോറ്റങ്ങൾ
ഇടനെഞ്ചിൽ മുഴങ്ങുന്നു വറതി വരും കാലൊച്ച !
പടികയറിയടുക്കുന്നഴലിന്റെ ചിരിയൊച്ച
കനിവിന്റെ തീരത്ത്‌ മോഹങ്ങൾ
വിൽക്കാനായ് പോരുന്നോ നീയും
മതിമുഖിയാം കണ്ണാളെ  ...
കരിയെഴുതിയ പെണ്ണാളേ ....

ഞങ്ങൾ വിതയ്കും വയലെല്ലാം ...
ഞങ്ങൾ കൊയ്യും പൈങ്കിളിയേ  ...
വിടപറയാത്തോരോണത്തിൻ ശീലുകൾപാടി
പാണനാവഴി പോരുമ്പോൾ
ഒരുമണിക്കതിർ തേടി
വിതയ്ക്കാതെ കൊയ്തുണ്ട്
കാലങ്ങൾ കഴിപ്പൊർ നിങ്ങനിയുമീ വഴി വരുമല്ലോ
അന്നാളിൻ പുളകമാണല്ലോ
ഇന്നെനിക്കുള്ള മെയ്ക്കരുത്തും






Tuesday, 6 August 2013

             



 മരുഭൂമികൾ സൃഷ്ടിക്കുകയാണ് ! (ഇതൊരു ചർച്ചയാണ്. ബഹുമാന്യ വായനക്കാർക്ക് ഇതിന്മേലുള്ള 
അഭിപ്രായം രേഖപ്പെടുത്താം )

  കൊല്ലത്തിന് എന്ത് പറ്റി? എത്രയോ മഹാരഥൻമാർക്ക് ജന്മം നൽകിയിട്ടുള്ള നാടാണിത്‌! സാഹിത്യത്തിൽ കെ.സീ. കേശവപിള്ള, അഴകത്ത്പദ്മനാഭക്കുറു പ്പ്  , ലളിതാംബിക അന്തർജ്ജനം , ഓ.എൻ.വി ,കാക്കനാടൻ, എ.പി.കളക്കാട്‌ ,പുനലൂർ ബാലൻ , തോപ്പിൽഭാസി  , തിരുനെല്ലൂർ, ഡി.വിനയചന്ദ്രൻ ....... കാഥികന്മാർ   സാംബശിവൻ, കൊല്ലംബാബു, ഇരവിപുരം ഭാസി , വെളിനല്ലൂർ വസന്തകുമാരി , ..... രാഷ്ട്രീയത്തിൽ സീ.കേശവൻ,  ആർ.ശങ്കർ,  കെ .ബാലകൃഷ്ണൻ , സി .പി .കരുണാകരൻ പിള്ള, വെളിയംഭാർഗവൻ , ഇ .ചന്ദ്രശേഖരൻ നായർ, കോട്ടാത്തല സുരേന്ദ്രൻ, എം.എ .ബേബി , എൻ.ശ്രീകണ്ടൻ നായർ,പി.കെ .ഗുരുദാസൻ , റ്റീ.കെ .ദിവാകരൻ, ബേബി ജോണ്‍. ...... സിനിമയിൽ  കൊട്ടാരക്കര ശ്രീധരൻനായർ, ജയൻ, ജി.കെ .പിള്ള , തോപ്പിൽ ഭാസി  ,ദേവരാജൻ മാഷ്‌ , രവീന്ദ്രൻ മാഷ്‌ ,സുരേഷ്ഗോപി , ബാലചന്ദ്രമേനോൻ , ഭരത് മുരളി, മുകേഷ് ......നാടകത്തിൽ തൊപ്പിൽഭാസി , വയലാ വാസുദേവൻ പിള്ള , ജനാർദ്ദ നക്കുറുപ്പു, കേശവൻ പോറ്റി ,ഒ .മാധവൻ ..... അദ്ധ്യാപനത്തിൽ  ഇളംകുളം കുഞ്ഞൻ പിള്ള സാർ , ശൂരനാട് കുഞ്ഞൻപിള്ള സാർ ,എഴുകോണ്‍ ശിവശങ്കരൻ സാർ, പന്മന രമചന്ദ്രൻ നായർ സാർ ,കെ.പി . അപ്പൻ സാർ, ശ്രീനിവാസൻ സാർ, .....  സ്പോർട്സിൽ സുരേഷ്ബാബു ....(പെട്ടെന്ന് ഓർമ്മയിൽ വന്ന ചില പേരുകളാണ് ഇവിടെ പറഞ്ഞിട്ടുള്ളത് . ഇനിയുമെത്രയോ പേർ  ...) ഇങ്ങനെ പട്ടിക നീളുന്നു . ഇന്ന് ഇവര്ക്ക് പിന്തുടർച്ചക്കാരെവിടെ? ഇത് കൊല്ലം ജില്ലയുടെ മാത്രം കാര്യമല്ല എല്ലാ ജില്ലകളുടെയും സ്ഥിതി ഇതാണെന്നു തോന്നുന്നു .എന്തുകൊണ്ട് ഇങ്ങനെ? ചിന്തിക്കേണ്ട കാര്യമാണ് ? പ്രതിഭയും സർഗശേഷിയും മുളപൊട്ടി വളരാതെ എവിടെയോ വച്ചു കൂമ്പടയുന്നു . അനുഭവരാഹിത്യമാണോ ഇതിനു കാരണമാകുന്നത് ? പഴയകാല ജീവിതത്തിൽ  (സാമൂഹിക ഉച്ചനീചത്വത്തിൽ ,     വിദ്യാഭ്യാസത്തിൽ , തൊഴിലിൽ, ജീവിതസൗകര്യങ്ങളുടെ ലഭ്യതയിൽ ) അനുഭവിച്ചിരുന്ന വൈവിധ്യവും  ബുദ്ധിമുട്ടും പ്രാരാബ്ധവും ഇന്നെവിടെയും കാണാനില്ലെന്നു പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ ? പഴയ ചെറിയ ലോകത്തിൽ നിന്നും നാം ഒരുപാട് വളർന്നിരിക്കുന്നു . ഇന്ന് വിസ്മയകരമായ ഒരു  ലോകം നമ്മുടെ മുമ്പിൽ വർണ്ണപ്രപഞ്ചങ്ങളുടെ ഒടുങ്ങാത്ത വാതായനങ്ങൾ തുറന്നുകൊണ്ടേയിരിക്കുന്നു .ഇന്ന് ബാല്യവും കൗമാരവും യുവത്വവും എല്ലാം  ഈ വർണ്ണ പ്രപഞ്ചത്തിൽ മുങ്ങി, അല്ലെങ്കിൽ മുക്കി അയഥാർത്ഥ മായ ലോകത്തിന്റെ ലോലമായ പുറംതോടിലൂടെ സീക്ര പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നു .അവർക്ക് ഇടം വലം തിരിഞ്ഞു നോക്കാനാവുന്നില്ല ! വിദ്യാലയങ്ങൾ അവർക്ക് ഭാവിയിൽ എത്തിപ്പിടിക്കേണ്ട സൗഭാഗ്യങ്ങളുടെ മൂസയാകുന്നു !! അവിടെ മറ്റൊരു ചിന്തക്കും പഴുതില്ല ,.അനുവാദമില്ല! . പഠിത്തം , പഠിത്തം ഇത് മാത്രം !! അവിടെ കലാകായിക ലോകമില്ല , സാഹിത്യ ചർച്ചകളില്ല ,
രാഷ്ട്രീയ പ്രവർത്തനമില്ല ,  സഹപാഠികളുമായി പരിധി വിട്ടുള്ള ഇടപെടലുകളില്ല . ഇണങ്ങലും പിണങ്ങലുമില്ല, ദുഖവും സന്തോഷവും പങ്കുവൈക്കലില്ല കളിയും ചിരിയും തമ്മിൽ തല്ലുമൊന്നുമില്ല .അവിടെ മത്സരമാണ് സകലതിനെയും ചവിട്ടി മെതിച്ചു മുന്നേറാനുള്ള മത്സരം !!ഈ മത്സരത്തിൽ കുതിച്ചു പായാനുള്ള തന്ത്രങ്ങളോതുന്ന ശിക്ഷകർ മാത്രമായി രക്ഷിതാക്കളും അദ്ധ്യാപകരും ചുരുങ്ങുന്നു.  സിലബസ്സിന്നു പുറത്തു കടന്നുള്ള യാതൊരു സംസാരവും ക്ലാസ് മുറിക്കുള്ളിലില്ല , സ്കൂൾ പരിസരത്തെങ്ങുമില്ല ! വീട്ടിലും  സ്ഥിതി ഇത് തന്നെ ,   നമ്മുടെ പരിസ്ഥിതിയും ,സമൂഹവും ,സംസ്ക്കാരവും കലയും  ജീവിതവും പട്ടിണിയും ദാരിദ്ര്യവുമതിന്റെ തീവ്രതയുമവർക്കുതുലോമന്യം .അവരുടെ കണ്ണിൽ നിറഞ്ഞു തുളുംബുന്നത് ഇവർ ചൊല്ലിപ്പഠിപ്പിച്ച  തികച്ചും സമൃദ്ധിയുടെ ഒരു പ്രത്യേക ലോകം! അവർക്കും അതെത്തിപ്പിടിക്കണം ! നീന്തിത്തുടിക്കണം .അതിനവരെ സജ്ജമാക്കനെത്രയോ സ്കൂളുകൾ ! സ്ഥാപനങ്ങൾ!!
             ഈ നെട്ടോട്ടത്തിൽ നിലനിൽപ്പിനായി സർക്കാർ  വിദ്യാലയങ്ങളും മത്സരിക്കുകയാണ് !!! അവിടേക്കും വിഭ്രജനകമായ ഈ അന്തരീക്ഷം പറിച്ചു നടപ്പെടുന്നു. ഒരു പച്ചയായ അനുകരണം!  .ഇന്ന് അധ്യാപകരുടെ മുന്നിൽ ഇരിക്കുന്നത് വിജ്ഞാന ദാഹികളായ വിദ്യാർത്ഥികളല്ല. കബോളത്തിൽ വിൽക്കപ്പെടാൻ  പാകപ്പെടുത്തുന്ന ചരക്കുകൾ മാത്രം!! ഫലത്തിൽ ഇന്ന് കമ്പോളത്തിൽ ഏറ്റവും മുന്തിയ വിലക്ക് വിൽക്കാൻ കഴിയുന്ന ഉൾപ്പന്നങ്ങളായി നമ്മൾ മക്കളെ വളർത്തി വലുതാക്കുകയാണ് .നമ്മുടെ സ്നേഹവും ലാളനയുമെല്ലാം അതിനനുസൃതമായ പരിണാമം  കൈവരി ച്ചിരിക്കുന്നു !!  .  വാങ്ങുന്നവർ  ആരായിരുന്നാൽ കൊള്ളാമെന്ന ഒരു ധാരണ ഇതിലൂടെ പകരുവാനും നാം പരിശ്രമിക്കുന്നു. അത് സ്വദേശിയരാകാം , വിദേശിയരാകാം . അന്തസ്സോടുകൂടി നാലുപേരുടെ മുന്നിൽ പറയുവാൻ കഴിയുന്നതായിരിക്കണം. സദസ്സുകളിൽ  മൈക്രോസോഫ്ട്‌ , ആമസോണ്‍ , ഇൻഫോസിസ് , ടാറ്റാ ,റിലയൻസ് എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുമ്പോൾ അത് നൈമിഷികമാണെന്നറിയുന്നില്ല.  പതുക്കെ ഒറ്റപ്പെടലിന്റെ തുരുത്തിൽ ഉപേക്ഷിക്കപ്പെടുമ്പോൾ ഉറ്റവരുടെ ഉടയവരുടെ സാ മീപ്യം എത്ര വലുതാണെന്നു നാം അറിയുന്നു. പക്ഷേ കമ്പോളം ഇന്ന് ഓരോരുത്തരെയും  , പ്രത്യേകിച്ചു ഓരോരോ മേഘലയിൽ വൈദഗ്ത്യമുള്ളവരെ  ബോധ്യപ്പെടുത്തുന്നത്  പണം അളവില്ലാത്ത പണം അതിന്റെ മുന്നിൽ ബന്ധങ്ങൾ കടപ്പാടുകൾ എല്ലാം പുറം കാലുകൊണ്ട്‌ തട്ടിയെറിയേണ്ടുന്നകേവലം  ജൈവ ബാധ്യതകൾ മാത്രം ! അങ്ങനെ തട്ടിയെറിയപ്പെടുമ്പോൾ പൈതൃക ഭാരം ഉള്ളിൽ ചെലുത്തുന്ന വിങ്ങലുകൾ കൊണ്ടിറക്കിവയ്ക്കുന്നതിനു ഈ കമ്പോളം നമുക്കു മുന്നിൽ പടുത്തുയർത്തുന്നു പഞ്ചനക്ഷത്ര സായന്തന പരിചരണ സദനങ്ങൾ , മാസങ്ങളോളം കേടു കൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ശീതീകരണികൾ !! കമ്പോള മനസാക്ഷിക്കു മുന്നിൽ മൂല്യമില്ലാത്തതെന്തും മാലിന്യങ്ങളാണ് .  എന്നാലും നടന്നു വന്ന വഴികളെ, പാരമ്പര്യത്തെ അത്ര പെട്ടെന്ന് തിരസ്ക്കരിക്കാൻ കഴിയില്ലെന്നവർക്കറിയാം. ആയതിനാൽ  ഇതിന്റെ സംരക്ഷണവും സംസ്കരണവും എന്ന ഉത്തരവാദിത്ത്വവും കമ്പോളം ഏറ്റെടുക്കുന്നു. ആഘോഷമായി നിറവേറ്റുന്നു ! എത്ര  ഗംഭീരമായ വിൽപ്പനകളാണ് അവിടെ നടക്കുന്നത് !!
 മഷ്തിഷ്ക്കവും  ,മനസ്സും   വ്യാപരിക്കേണ്ടുന്ന മേഘലകൾ കമ്പോളം  എപ്പോഴും സജീവമായി നിർത്തുന്നതിനാൽ കുടുംബം സമൂഹം എന്നിവകളോടുള്ള ബാദ്ധ്യത , കടപ്പാട് എന്നീ സമസ്യകൾക്കു മുന്നിൽ ചെലവഴിക്കാൻ എവിടെ സമയം? . പിന്നെ വിനോദത്തിനുള്ള ഉപാധികൾ അവർ തന്നെ ഒരുക്കി നൽകുകയും ചെയ്യുന്നുണ്ടല്ലോ!!! . ഈ മക്കളാരും തന്നെ ഇങ്ങനെയാകാൻ ജനിച്ചവരായിരുന്നില്ലല്ലോ .ലോക കമ്പോളത്തിന്റെ ചരക്കുവൽക്കരണത്തിൽ അങ്ങനെ ആക്കി ത്തീർക്കു കയായിരുന്നില്ലേ ? .അളവില്ലാത്ത പണം മോഹിച്ചു സർവ്വരും  ഇതിനെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ലേ ? അവനിലെ പരിസര നിരീക്ഷണവും വേറിട്ട വായനയും ഇതിനുവേണ്ടി നിരുൽസാഹപ്പെടുത്തു കയായിരുന്നില്ലേ?   . ഇതിനു പ്രേരിപ്പിച്ച കമ്പോളത്തിന്റെ അദൃശ്യമായ വരിഞ്ഞു കെട്ടൽ നാമറി ഞ്ഞതുമില്ല!! അത് സർവ്വതല സ്പർശിയായ ഒരു വ്യവസ്ഥയായി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അഴ്ന്നിറങ്ങിയിരിക്കുന്നു.അതിന്റെ നിലനിൽപ്പും പ്രയാണവും അരക്കിട്ടുറപ്പിക്കുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കുവാൻ അതിന്റെ പ്രയോക്താക്കൾ പ്രതിജ്ഞാബദ്ധരാണ് .   സാഹിത്യവും ,സംസ്കാരവും ,കലാകായികവും  രാഷ്ട്രീയവുമെല്ലാം അന്നന്നത്തെ ആവശ്യകതബോദ്ധ്യപ്പെട്ടു അവർ (കമ്പോളം) നിർമ്മിച്ചു നമുക്കു നല്കിക്കൊണ്ടിരിക്കും !!  ഒരു മനുഷ്യന് എത്ര പണം വേണം ? ഒരുമനുഷ്യന് എത്ര മണ്ണു വേണം എന്ന ടോൽസ്റ്റൊയ്കഥ ഇവിടെയും പ്രസക്തം !! വിദ്യാഭ്യാസവും പണവും സ്വാധീനങ്ങളുമല്ല  മനുഷ്യനെ മനുഷ്യനാക്കി ഉയർത്തുന്നത് .അവന്റെ സമൂഹത്തിലുള്ള ആരോഗ്യകരമായ ഇടപെടലാണ് . ഇതിനു പരിസ്ഥിതി നിരീക്ഷണം , സാമൂഹ്യ പഠനം , വിപുലമായ വായന ഇതെല്ലാം അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ  കഥാകൃത്ത്‌ വൈശാഖന്റെ  അഭിപ്രായം ഞാൻ ഓർത്തു പോകുകയാണ്  വീരപ്പൻ വൈലോപ്പിള്ളിയുടെ സഹ്യൻറെമകൻ വായിച്ചിരുന്നെങ്കിൽ  അത് ഉള്ളിൽ തട്ടി ആസ്വദിച്ചിരുന്നെങ്കിൽ മറ്റൊരു മനുഷ്യനാകുമായിരുന്നു എന്ന് !! അദ്ദേഹം തുടർന്ന് പറയുന്നു വീരപ്പന്മാരായി കുട്ടികൾ പരിണമിക്കാതിരിക്കാൻ അവർക്ക് വേണ്ടത്ഇന്നത്തെ വ്യവസായങ്ങളായ സിനിമ ,ടെലിവിഷൻ , ക്രിക്കെറ്റ് എന്നിവയോ  മെഡിക്കൽ ,എഞ്ചിനീയറിംഗ് , ഐ .ടി .തുടങ്ങിയ പഠനങ്ങളോ അല്ല മനുഷ്യരായി വളരാൻ അവരെക്കോണ്ടോക്കെ  സഹ്യന്റെ മകൻ ഒ.എൻ.വി യുടെ ഭൂമിക്ക് ഒരു ചരമ ഗീതം , വിക്തർ ഹ്യുഗോയുടെ പാവങ്ങൾ  ,ടാഗോറിന്റെ പ്രാർഥന  എന്നു തുടങ്ങിയ കൃതികൾ വായിപ്പിക്കുവാൻ  എന്തെങ്കിലും മാർഗമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ചെയ്യേണ്ടത് എന്ന് . ആരോഗ്യ സാങ്കേതിക പഠനങ്ങൾ നല്ലതുതന്നെ . അതിനുള്ള പുസ്തകങ്ങൽക്കൊപ്പം മേൽപ്പറഞ്ഞ പുസ്തകശ്രേണികൾ കൂടി ഉൾപ്പെടുത്തുന്നതു നന്നായിരികുമെന്നതു തർക്കമറ്റ കാര്യമാണ് .
വിശാലമായ വായനപോലെ സംസ്ക്കാരമാർജജിക്കാൻ മറ്റ് യാതൊന്നും തന്നെയില്ല . കഴിവും പ്രതിഭയും അന്വേഷണ തൃഷ്ണയുമുള്ളവർ ഇന്നത്തെ വിദ്യാഭ്യാസ രീതികൊണ്ട്, സാമൂഹിക ചുറ്റുപാടുകൾ കൊണ്ട് കിളുന്നിലേ കൂമ്പടയുമ്പോൾ മണ്ണിന്റെ മണമുള്ള കലാകായിക പ്രതിഭകൾ ,രാഷ്ട്രീയനേതാക്കൾ ,സാഹിത്യകാരന്മാർ, അധ്യാപകർ എന്നിവരെ കൊല്ലത്തു മാത്രമല്ല കമ്പോള വ്യവസ്ഥിതി നിലനിൽക്കുന്ന എവിടെയും കണ്ടെത്തുക ദുഷ്ക്കരമായിരിക്കും. കമ്പോള വളർച്ചക്ക് മനുഷ്യനും മറ്റെല്ലാം പോലെ തന്നെ ഒരു അസംസ്കൃത വസ്തു മാത്രമാണല്ലോ! ഇത്  ഇങ്ങനെ പോയാൽ മതിയോ ?സമൂഹത്തിന്റെ  ആരോഗ്യകരമായ നിലനില്പ്പിനു ഇതു ഭൂഷണമല്ലതന്നെ. ഗ്രാമങ്ങളിലെ കാർഷിക സംസ്ക്കാരവും നാഗരികതയും ഇന്ന് പെട്ടെന്നു പ്രചോദനം ഉൾക്കൊണ്ട് എങ്ങോട്ടോ കുതിക്കുകയാണ് .അവരുടെ മുന്നിൽ വിരിയുന്നതൊക്കെയു മത്ഭുതങ്ങൾ !!പ്രഭാപൂരിതങ്ങളായ ഈ കാഴ്ച്ചകളിൽ മതി മറന്നു നിൽക്കുകയാണവർ .ഈയാം പാറ്റകളുടെ കൂട്ടം. ഏതു നിമിഷവും വീണടിഞ്ഞു ചാരമാകാം!!
  ഇതിൽ നിന്നും മോചനം വേണം . അതിനു വേണ്ടി വായന വളരണം. സാമൂഹിക ബോധം വളരണം .  പകയും വിദ്വേഷവും വിട്ട് മനസ്സിൽ സ്നേഹത്തിന്റെ നനവുതിരണം .ഈ ലക്‌ഷ്യം സാക്ഷാൽക്കരിക്കുന്നതിനു നാടും നഗരവുമുണർത്തി നടത്തുന്ന ആയിരക്കണക്കിന് വിപുലവും  വിസ്തൃതമായ നവ വായനാ സന്ദേശ പഥയാത്രകൾക്ക് കഴിയുമെന്നു ഞാൻ കരുതുന്നു. അങ്ങനെയെങ്കിൽ  ഇവിടെ മദ്യശാലക്കുമുന്നിലെ ക്യൂ കുറയും ,പോലീസും വിജിലന്സും സി.ബി .ഐ  യും അന്വേഷിക്കുന്ന തരത്തിലുള്ള  പ്രമാദമായ കേസ്സുകളുടെ എണ്ണം കുറയും . അനാഥാലയങ്ങളും  വൃദ്ധ സദനങ്ങളും കുറയും , വിദ്യാഭ്യാസ കച്ചവടം കുറയും ,പ്രകൃതിയെ കടുംവേട്ടുവെട്ടി നശിപ്പിക്കുന്ന പ്രവണത കുറയും , കുടുംബങ്ങളിൽ ശാന്തിയും സമാധാനവും കളിയാടും എല്ലാ മേഘലകളിലും അനുഭവപ്പെടുന്ന പ്രതിഭാ ദാരിദ്ര്യം ഇല്ലാതാവും .അതിനു മുമ്പിൽ നിന്നു നേതൃത്വം കൊടുക്കാൻ ഇവിടെ ഉയർന്നു നിൽക്കുന്ന നൂറു കണക്കിനു വരുന്ന സാംസ്ക്കാരിക സ്ഥാപനങ്ങൾ  തയ്യാറാകണമെന്നുമാത്രം !!

(എൻ.രാജശേഖരൻ ഉണ്ണിത്താൻ )

Sunday, 9 June 2013

        താരാട്ട് 

ആനന്ദ തുന്തില തൂമ പകരുന്ന -
യാരോമൽ പൈതലേ നീയുറങ്ങ് !
ഏതൊരു ഹൃത്തിലും ചന്ദ്രനുദിപ്പിക്കും 
സാരള്യ സാരമേ യുറങ്ങുങ്ങ് !!

ആരാമ രോമാഞ്ചം പീതാംബരം ചുറ്റി 
പുലർച്ചയ്ക്കുണർന്നു ചിരിക്കുംപോലെ 
കുഞ്ഞു മനസ്സിനു കൗതുകം പകരുവാൻ 
തൊങ്ങലു ചാർത്തിയ തൊട്ടിലിൽ നീ 
അരിമുല്ലപ്പൂമൊട്ടിൻ കാന്തിയെ വെല്ലുന്ന
ദന്ത മുകുളങ്ങൾ കാട്ടി ചിരിച്ചുകൊണ്ടാൽ
അമ്മയ്ക്കടുക്കള പൂകുവാനാകാതെ 
നിൻ മണിക്കൊഞ്ചലിൽ മുഴുകുമല്ലോ!!

ഉച്ച തിരിയുമ്പോളച്ഛനണയുമ്പോളൊ -
ത്തിരി വൈകാതൂണിനിലവയ്ക്കാൻ
ചോറും കറികളുമാകാതെവന്നെന്നാൽ
കത്തും ദേഷ്യക്കനലുകളോമനെ
നിൻ മണിച്ചുണ്ടിൽനിറഞ്ഞൊഴുകും  പാൽ - 
നിലാപുഞ്ചിരിത്തേനാലണച്ചിടേണം 

ഉറങ്ങാതീമഞ്ചത്തിൽകിടന്നുകൊണ്ടിങ്ങനെ
നിർത്താതെ കാട്ടുന്നയാഹ്ലാദത്തിരകളാം
വിരുതുംവികൃതിയുമരുമക്കിടാവേ  -
ചൊല്ലുമോ!നീയേതുകളരിയിലഭ്യസിച്ചു !!
ഭാരതനാരി, തൻ പൂമണി മുത്തിനെ- 
യുദരത്തിൽ പേറുന്ന നാളുകളിൽ 
കനവു കാണുന്നതൊക്കെയുമാ കള്ള -
ക്കണ്ണൻ തന്റെയമ്പേറുമതിരറ്റ വികൃതികൾ !
അർജുന പുത്രനഭിമന്യുവിനെപ്പോലെ 
പൈതലേ നീയും ഗ്രഹിച്ചതാണോ !!
                 By
n.rajasekharan unnithan

Thursday, 6 June 2013

                          
             സ്ത്രീ
ഇന്നലെ ഞാനോരാര്‍ഭാട കന്ന്യക, സായം-
സന്ധ്യയില്‍ മഷിയെഴുതി
പൊട്ടും തൊട്ടു മധുര മനോജ്ഞ കനവുകളില്‍
 വിഹരിച്ചവല്‍
എന്റെ ചിന്തകളില്‍ വളര്‍ന്നതോക്കെയുമാ
രാമന്റെ തിരുരൂപം
വൈദേഹിക്കു രാമനും രാമനു വൈദേഹിയും
ഹാ! എന്തൊരു ചേര്‍ച്ച
സല്ലപിച്ചീടും കബോതങ്ങളെ നോക്കിയമ്പു 
തൊടുത്ത വേടന്റെ
കത്തിക്കാളിയ വിശപ്പിന്‍ വിളി ജ്ഞാനി
വാല്മീകിയും കേട്ടതില്ല
ചൊല്ലീ ‘ മ ‘ യിന്നും ധ്വനിക്കുന്നിതു പതിതന്റെ
തീനിന്‍ നേരുകളില്‍
ചുരന്ന മൊഴികളില്‍ പൂത്തതോ രാമചന്ദ്ര
പ്രകീര്‍ത്തനങ്ങളും  
പെണ്ണിന്‍ ലോലത തിങ്ങും  നെഞ്ചില്‍ ജന്മത്തിന്‍
തുടുപ്പു നേരിപ്പോടായപ്പോള്‍
ആരാന്റെ വായ്മൊഴി തുമ്പില്‍ ഹ! കൈ കഴുകിയോനീ
പുരുഷോത്തമന്‍
ആരണ്യം പൂകിയോരോമലാളോ പാവക സ്നാന
പരിശുദ്ധയും
സത്യമുള്ളില്‍ കത്തുമ്പോഴും പുറം ലോകത്തിനു ചെവി
കൊടുപ്പതോ നീതി
വീണ്‍വാക്കു  കേട്ടു കാടു കാട്ടുന്ന വല്ലഭന്മാര്‍ക്കെന്നും
 ദൃഷ്ടാന്തമേ
നിത്യവുമന്തിക്കു പാരായണം ചെയ്തു യോഷകള്‍
ചൂടുന്നീ ഭാരം
അഗ്നികുണ്ടത്തില്‍  നിന്നുയരാന്‍ ഞാന്‍ ഭൂമീപുത്രി
മൈഥീലീയല്ലല്ലോ  
ചഞ്ചല ചിത്തന്‍ കാന്തനു മേലില്‍ നേരു തൊറ്റാനൊരു
നാരി മാത്രം  

n.rajasekharan unnithan   

Wednesday, 5 June 2013

                  വിത്തെടുത്തു കുത്തരുത് !
          നമ്മുടെ ലോകം കഴിഞ്ഞ കുറെ നാളായി വല്ലാത്ത മാറ്റങ്ങൽക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത് . നാൾക്കുനാൾ പുതിയതിലേക്കുള്ള പരക്കം പാച്ചിലിൽ പഴയതൊക്കെ നശിക്കുകയാണ് . പഴമയുടെ മൂല്യം പുതിയ തലമുറ അറിയുന്നില്ല , അവരെ പഠിപ്പിക്കാനും ശ്രമിക്കുന്നില്ല എന്നതും ഗൗരവമുള്ള കാര്യമാണ് .ലോകത്താകെ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ നേരിട്ട് കാണാനും മനസ്സിലാക്കാനും കഴിയുമ്പോൾ അതിലെ നന്മകളെക്കാൾ പുതുതലമുറയെ സ്വാധീനിക്കുന്നത് അതിലെ തിന്മകളാണ് . അതുകൊണ്ടുതന്നെ ലോകം പൊതുവെ ഭീതിയുടെ നിഴലിലാവുന്നു . കാലാവസ്ഥ മാറുന്നു , ഭക്ഷണക്കമ്മി ഉണ്ടാകുന്നു , വെള്ളം കിട്ടാതാവുന്നു , രോഗം പടരുന്നു ഇതൊന്നും അവരുടെ സജീവ ശ്രദ്ധയിൽ വരുന്നില്ല . അവർ വിവിധ മാധ്യമങ്ങൾ ഉയർത്തുന്ന മാസ്മരികതയിൽ മയങ്ങുന്നു . പ്രകൃതി , ധാതുക്കൾ , ജലം , മണ്ണ്‌,  നദികൾ , തടാകങ്ങൾ  എന്നുവേണ്ട പൊതുവായി അനുഭവിക്കേണ്ട സർവതും ഏതാനും ചിലർ കയ്യടക്കി അധീശത്വം സ്ഥാപിക്കുമ്പോൾ  അരുത് എന്ന് പറയാൻ ഈ യുവതക്കാവുന്നില്ല . മാധ്യമം അതിന്റെ മുതലാളിയോട് കൂറു പുലർത്തും . ആ തിരിച്ചറിവ് ചെറുപ്പക്കാരിൽ പകരാൻ കരുത്തുള്ള നാവുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു .
           കേരളത്തിൽ ഇന്ന് കടും വെട്ടിന്റെ കാലമാണ് , നദികൾ  വറ്റി , മണൽ തീർന്നു , പാറകൾ എത്രനാൾ ?, വനങ്ങളും വനവിഭവങ്ങളും ചുരുങ്ങി ചുരുങ്ങിയെങ്ങോട്ടു ? ജലം കിട്ടാകനി! . ഭരിക്കുന്നോർക്ക് ഒരു വേവലാതിയുമില്ല . ചൂഷണത്തിന് എല്ലാ സഹായവുമായി കക്ഷി രാഷ്ട്രീയ ഭേദമെന്ന്യേ നേതാക്കന്മാർ റെഡി ! നാളത്തെ കാര്യം നാളെ . യോഗമുള്ളവന്മാർ ജീവിക്കട്ടെ , അല്ലാത്തവന്മാർ പോയി തുലയട്ടെ! ഇതാണ് നയം !!. ഭരണം നിഷ്പക്ഷമായിരിക്കണം . ഓരോ തീരുമാനവും നാളെയെ കണ്ടുകൊണ്ടായിരിക്കണം എന്നതൊക്കെ പഴഞ്ചൻ സങ്കല്പങ്ങൾ!!! . ആകെ ചുരുക്കി ഒന്നേ പറയാനുള്ളൂ  ഇന്ന് കൊട്ടി ഘോഷിക്കുന്ന മാറ്റങ്ങൾ  നാളെയുടെ നേരവകാശികളായ ചെറുപ്പക്കാരുടെ നിക്ഷേപങ്ങൾ ധൂർത്തടിച്ചുകൊണ്ടാകരുത് !!!

Sunday, 26 May 2013

കര്‍മ്മബോധം (കവിത )
ഇന്നലെ വിസ്ത്രുതമാം പാടങ്ങള്‍ പറമ്പുക-
ളതൊക്കെ യൗന്നത്യത്തിന്നളവായ് ഗ്ഗണിച്ചെങ്കില്‍
ഇന്നതിന്‍കാലംപോയിട്ടുന്നതവിദ്യാഭ്യാസ -
മതല്ലോ കൊയ്യുന്നതു പ്രൗഡിയും പ്രതാപവും
അതിനാലെങ്ങനെയുമീടുറ്റ ബിരുദങ്ങള്‍
മക്കള്‍ക്കുസമ്മാനിക്കാന്‍ വെമ്പുന്നൂ രക്ഷിതാക്കള്‍
അമ്മക്കു മോഹം മകനാവണ മെഞ്ചിനീയര്‍
അച്ഛനു മോഹമവനാവണം ഡോക്ടരെന്നും
മാര്‍ക്കൊന്നു പോയാല്‍പോയീ ജീവിതംതന്നെ പോയീ
ശകാരവര്‍ഷം കൊണ്ടു മൂടുന്നൂ കുരുന്നിനെ
ഇല്ലില്ല തര്‍ക്കമത്തില്‍ ജനനീ ജനകനോ -
യൗന്നത്യ സ്വപ്നങ്ങളാലന്ധത ബാധിച്ചവര്‍
ആയിരമഭിജ്ഞര്‍തന്‍ മസ്തിഷ്ക്കമൊത്തുചേര്‍ന്നു
മകനില്‍ജ്വലിക്കണ മതത്രേയാഗ്രഹിപ്പൂ !


ഉയര്‍ന്ന പഠനങ്ങള്‍ കഴിഞ്ഞു വരുന്നവര്‍
ഉടലു വിയര്‍ക്കുന്ന വേലകള്‍ വെറുക്കുന്നു
പങ്കതന്‍ചോട്ടിലുള്ളയുദ്യോഗമൊത്തില്ലെങ്കില്‍
വെറുതെ കളയുന്നു യുവത്വം കരുത്തതും
കൂട്ടരേ നോക്കൂ ചുറ്റും കനകം വിളഞ്ഞതാം
പാടങ്ങള്‍ പറമ്പുകള്‍ തരിശായ് തരിക്കുന്നു
ഇതെന്തു കര്‍മ്മബോധം ? ഭക്ഷണം വിളയിക്കും
വേലേക്കാല്‍ മഹത്തായി മറ്റുണ്ടോ വേല ഭൂവില്‍
നമ്മിലൂടോഴുകുമീയഴകുമാരോഗ്യവും
ആരാലും ഘോഷിക്കുമീ ഹരിതോന്നതിയതും
കര്‍ത്തവ്വ്യ കര്‍മ്മത്താലേ കനിഞ്ഞങ്ങരുളിയ
കര്‍ഷകരഖിലര്‍ക്കു മാരാദ്ധ്യര്‍ നിസംശയം
നാട്ടിനുഗുണംവരാ ഭാവങ്ങളുപേക്ഷിച്ചു
കൂടണമവര്‍ക്കൊപ്പം വിജ്ഞരേനിങ്ങളുംതാന്‍ 
എങ്കിലോ നാടിതൊരു സ്വര്‍ഗ്ഗമായ് തീരുമല്ലോ
ഇല്ലില്ല തൊഴിലെന്ന വിലാപം തീരുമല്ലോ.

                BY
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍