Sunday 7 April 2013

 നരൻ 

മനുഷ്യൻ ആരാന്നാ വിചാരം , വല്യ ആളല്യൊ !
ഇക്കാണുന്നതൊക്കെ സൃഷ്ടിച്ചതാരാ  ,അവനല്യോ !
മണ്ണും പ്രകൃതിയും കുറെ ജീവജാലങ്ങളും
പണ്ടിതല്ലായിരുന്നോ ഭൂമി !
ജീവജാലങ്ങൾ കിട്ടിയതൊക്കെ തിന്നു ജീവിച്ചു
ഫലഭോജികൾ ,മാംസഭോജികൾ
വനത്തിൽ മറ്റു ജീവികല്ക്കൊപ്പം മനുഷ്യനും  ജീവിച്ചു
എങ്ങനാ ജീവിച്ചത് ?
ഭക്ഷണത്തിനും , തലചായ്ക്കാനോരിടത്തിനും
തങ്ങളിൽ തങ്ങളിലും മറ്റ് ജീവികളോട്  മല്ലിട്ടും !
അങ്ങനെ  പോരാട്ടവീര്യം അവന്റെ രക്തത്തിലേക്കിരച്ചു കയറി !
കരുത്തുള്ളവൻ നേതാവായി
രാജാവായി , ചക്രവർത്തിയായി
 പ്രസിഡന്റും പ്രധാനമന്ത്രിയുമായി
ജനാധിപത്യമെന്നാ  പറയുന്നത്
ജനഹിതം, കടലും കടലാടിയും പോലെ
 നേരും നെറിയും വേണ്ട
തന്ത്രങ്ങളും മന്ത്രങ്ങളും മതി
എന്തു അരുതായ്മകളും കാട്ടിക്കൂട്ടാം
ആരുമറിയരുതെന്നു  മാത്രം
അറിഞ്ഞാലും മിണ്ടിപ്പോകരുത്‌!
പിന്നെ ആട്ടിനെ പട്ടിയാക്കാൻ പോന്ന
വൈഭവമുള്ളവരൊത്തിരി ചുറ്റുവട്ടത്തുണ്ടാവുകയും വേണം !
മുതലാളിമാരാരാന്നാ വിചാരം ?
മുതലിറക്കാൻ ശേഷിയുള്ളവരല്യോ
മുതലിറക്ക്യാ പിന്നെ ലാഭം വേണ്ടേ
ചില്ലറ ലാഭം മതിയോ
എല്ലാം കൈപിടിയിലൊതുക്കണ്ടേ!
ഒതുക്കേണ്ടവനെയൊക്കെയൊതുക്കി മുന്നേറണ്ടേ ?
പിന്നെയധികാരം , ഭരണം
എന്തെല്ലാം ഏർപ്പാടുകൾ !
കസേരയിലിരുന്നു വായ്മൊഴി പെയ്യുന്നവർക്കു
വീഴാൻ പോകുമ്പം താങ്ങാനും പൊക്കാനും
കരങ്ങൾ സംഭാവന ചെയ്യുന്നതിന്റെ
ചെലവെന്താന്നാ വിചാരം ?
അതു പിന്നെ കച്ചി കെട്ടാൻ വള്ളി കച്ചീന്നു തന്നല്യൊ !
കൊടും വെയിലിൽ ഗതികെട്ടവന്മാരുടെമേൽ
ആശ്വാസമായിറ്റിയിരുന്ന ചാറ്റൽമഴയിപ്പോൾ
കരുത്താർജ്ജിച്ചീ മുതലാളിമാരുടെ മേനി കുളിർപ്പിക്കുന്നത് 
പിന്നെന്തിന്റെ പേരിലാന്നാ വിചാരം?
ഒരു പാലമിട്ടാലങ്ങോട്ടുമിങ്ങോട്ടുമെന്നാ നാട്ടുനടപ്പ്
അതിനു വെറുതെ കണ്ണ് കടിച്ചിട്ടു കാര്യമുണ്ടോ ?
വികസിച്ചു വികസിച്ചു മുന്നേറാൻ പണം വേണം
പണം മുടക്കാൻ മുതലാളി വേണം
എന്നതല്യോ ഇന്നത്തെ ആപ്ത വാക്ക്യം !

മനുഷ്യനരാന്നാ വിചാരം ?
ഇക്കാണുന്നതൊക്കെ സൃഷ്ടിച്ചതാരാ , അവനല്യോ !
കപ്പല് പണിതു , വിമാനം പണിതു
കോട്ടയും സൗധവും പണിതു !
പ്രകൃതിയവന്  ജീവ സന്താരണോപാധി !
കാടും നാടും പാടവും പറമ്പും പാറയും മണലും ജലവും നദിയും
മത്സ്യമൃഗങ്ങളുരഗങ്ങളുമെല്ലാമവന്റെ തീരാവിശപ്പിൻ മുന്നിലെ ഇരകൽ
വയററിയാതെ  തിന്നുകയാണ്
തിന്നജീർണം പിടിച്ചുഴലുകയാണ്
മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ജൈവ
ബന്ധമറിയാതെ കടുംവെട്ടു വെട്ടിയുംമണിസൗധം
പണിതും ജീവിത മാസ്വതിപ്പൂ കയ്യൂക്കുള്ളവർ
 നോക്കുകെങ്ങും വികസന വിരോധികൾ
വഴിമുടക്കികൾ , ഇവരുടെ വായടപ്പിക്കുവാൻ
 ഭരിക്കുന്നോർക്കിലയിട്ടൂണ് വിളമ്പിയും
അഗ്രമൂല്യ നോട്ടുകൾ പണ്ടങ്ങൾ മുടങ്ങാതർച്ചന  നടത്തിയും
പുത്രകളത്രാതികളോടൊപ്പം സ്വപ്നം കാണുന്നു കനക സൂര്യോദയം !
സർവ്വനാശത്തിൻ മുകളിലൊരു സ്വർലോകം !!
കഷ്ടം! അറിവില്ലായ്മ ക്കുയരം വച്ചാൽ
ഒടിഞ്ഞു നിലംകുത്താതെ തരമുണ്ടോ ?

 ഭരണം ഭരണം ഭാവിതൻ  ശോഭന ദർശനം !
സമീകൃതപരിസരമൊരുക്കി വളർത്തി
നാളെയുടെ കരുത്തൂട്ടി വളർത്തി
ഭയമില്ലാതെ മുന്നേറാൻ പാതയൊരുക്കു മധികാരം !! 

മനുഷ്യനരാന്നാ വിചാരം , വല്യ ആളല്യോ
ദുരമൂത്തു യുദ്ധം ചെയ്തു സർവനാശം വിതക്കുന്നവൻ
ഉറ്റവരെയും ഉടയവരെയും സ്നേഹച്ചൂളയിൽ പോറ്റുന്നവൻ
ഒടുവിൽ ഇരിക്കുന്ന കൊമ്പു മുറിച്ചാ ചൂളയിൽ വീണൊടുങ്ങുന്നവൻ!