Thursday 17 October 2013

പരിവർത്തനം

ഞങ്ങടെ നാട്ടിലുണ്ടായിരുന്നൊരു
പുമാനപാര പണ്ഡിതവര്യൻ
എഴുതിയ പരീക്ഷകളിലെല്ലാ -
മയാളൊന്നാം ക്ലാസ്സിലൊന്നാമൻ
ജ്വലിക്കുമാ,യറിവിൻ വെട്ടത്തിലയാൽ
ഈടുറ്റ പത്രങ്ങളനവധി പുറത്തിറക്കി
ഈ ചെറുപ്രായത്തിലയാളുടെ
പുകളങ്ങു കടലും കടന്നൊഴുകി
പ്രതിഭാധനനാമവന്റെ മുന്നിൽ
എൻ ഗ്രാമമൊന്നാകെ നമിച്ചു നിന്നു.
നാളേറെ കഴിയുംമുമ്പയാൽ
കൊണ്ടുവന്നെൻ നാട്ടിലേക്കാദ്യമായ്
അങ്ങിന്ദ്രപ്രസ്ഥം വാഴാൻ വേണ്ടുമക്ഷരങ്ങൾ
ആരും കൊതിക്കു മധികാര ചിഹ്നങ്ങൾ .
നാടുണന്നൂ , നാടിന്നഭിമാനമുയർന്നൂ
ഏകീ നാട്ടാരെല്ലാം ചേർന്നു ,
ഉജ്ജ്വല യൂഷ്മള വരവേൽപ്പ്‌
ചൊല്ലീ വേദിയിൽ നാടു ഭരിക്കും മന്ത്രി
"ഇവൻ കേമൻ ! പ്രതിഭാധനൻ
ഇവന്റെ മിടുക്കുമീ നാടിൻ
സമ്പത്തു മൊത്തു ചേർന്നതിൻ
ഫലമാണിവൻ ചൂടുമുന്നത-
വിജയമാംഗലേയ ത്രയാക്ഷരി !
തൊഴിലെടുക്കും പണിയാളരുടെ-
യിടയിൽ നിന്നൊരുത്തനിത്തരത്തിൽ
ഉണ്ടായി വന്നീടുവതുമൽഭുതം !
ഈ നാടിൻ ഭാഗ്യമാണിവൻ
ഇനിയീ നാടറിയും പരക്കെ-
യിവനിൻ നാമത്താലേ .
നീ മറക്കാതെ കുറിക്കുക ഹൃത്തിൽ
ഇവരേകുമീ സ്നേഹവാത്സല്യങ്ങൾ
പതിന്മടങ്ങായി സേവനംകൊണ്ടുനീ
തിരികെ കൊടുത്തീടണം .
സത്യസന്ധതയു മാത്മാർത്ഥതയും
കൈമുതലായെന്നും നീ കാത്തീടണം.
പിന്നെ നിന്നെ നീയാക്കിയ കൂട്ടരെ
ഒരിക്കലും മറക്കാതിരുന്നീടണം."
നാടിന്നിംഗിതമറിഞ്ഞു സേവനം ചെയ്തയാൾ
പദവിക്കനുയോജ്ജ്യനെന്നു ഖ്യാതി നേടി . 
എങ്ങും വക്ക്രതയ്ക്കു വിലയുമായ്
നിൽക്കുന്നോരോട് പട വെട്ടി
വർഷങ്ങളഞ്ചാറു കടന്നുപോയി
നേരിനു ശക്തി പകരുവാനാടും -
കസേരയ്ക്കെങ്ങനെ കഴിയുവാൻ ?
ഇടറീ നെഞ്ചം! പ്രലോഭനങ്ങൾ മുന്നിൽ
തീർത്ത വിസ്മയ ലോകത്തിലയാളുടെ
മനസ്സും രക്തവും നേർത്തൂ,വെള്ളം കണക്കെ!
അയാളുടെ മനസ്സിൽ മണികിലുക്കി -
കുടികൊള്ളുന്നോർ നിരന്തരം ചോദിപ്പൂ
നീയെന്തിനൊരുത്തൻ നീന്തണ മൊഴുക്കിനെതിരെ!
ഈ ജനപഥത്തിലൊരു പഥികനായ്
താണ്ടാം വഴിത്താരകൾ !
നുകരാം, വെട്ടിപ്പിടിക്കാമാവോളം
ജീവിതസുഖങ്ങൾ!!
നേരും മുറയും വെടിഞ്ഞിട്ട്‌ കുന്നോളം
ലാഭം കൊയ്യുവാൻ ചെളിയിൽ ചവിട്ടി
നടക്കുവോർ തോറ്റി വളർത്തുമീ -
സിദ്ധാന്തത്തിൽലയാളുമടിഞ്ഞവസാനം !!
ആഘോഷങ്ങൾ പൊടിപൊടിച്ചു !
സാത്താന്മാർ നൃത്തമാടി !!
പിന്നെ കേട്ടൂ ഞങ്ങൾ
പണിയാളരുടെ വേർപ്പിൻ മുത്തുകൾ
കവർന്നതിന്നഴികൾക്കുള്ളിലിടം വിധിച്ചു
പലപഴുതിൽ കസേരയിലമർന്നിരിക്കുന്ന
സചിവന്നോമന മകളയാൾക്കു ദാരങ്ങൾ !
രമ്യഹർമ്യം ,സഞ്ചരിക്കാൻ പുതുപുത്തൻ കാർ
ആജ്ഞകൾ ശിരസ്സാ വഹിക്കാൻ
സദാ ഒരുങ്ങി നിൽക്കും പരിചാരകകൂട്ടം
വെള്ളംപോലെ ചെലവഴിക്കാൻ
അറയിൽ നിറയെ തേങ്ങും നോട്ടുകെട്ടുകൾ
എന്നുവേണ്ടാ സൗഭാഗ്യങ്ങളേറെ!
ജീവിതം സമൃദ്ധമാക്കുവാൻ കേവലമൊരു-
 മനുഷ്യനിതിൽ കൂടുതലെന്തുവേണം .
ജായക്കൊത്ത കുഞ്ചിരാമാനാകുവാൻ
വേണ്ടും ശീലങ്ങൾ ശീലിച്ചയാൾ വളരെവേഗം
ഇന്നയാളിൽ നിന്നും പിറക്കുന്നില്ലീ -
ടുറ്റ കടലാസ്സുകൾ!
ഒതുങ്ങീ , അയാളൊരു പേനയുന്തും ഗുമസ്ഥനായ്
ശീതീകരിച്ച മുറികളിലൊന്നിൽ !!
ഇന്നയാളോരോ ഫയലിൻ നാടയഴിക്കുമ്പോഴും
പെട്ടിയിൽ ചിരിക്കുന്നു ഗാന്ധി !
കെട്ടുന്ന നാടകളിലോ കുരുങ്ങി മരിക്കുന്നഗതികൾ !!
വേലയൊഴിഞ്ഞ നേരങ്ങളിലയാൽ
പരതുന്നു പുസ്തകം
സ്വസുരന്റെ തടവറ ഭീതിയകറ്റി
സ്വസ്തത പകരുവാൻ .
കൂർമ ബുദ്ധിയുമറിവും സഞ്ചരിക്കേണ്ടും
വഴികൾ മുൻകൂട്ടിയറിഞ്ഞ സചിവരേ
നിങ്ങളത്രേ, ദീർഘ ദൃഷ്ടിക്കുടയോർ!
ഞങ്ങളെന്നും പിറകെ ഓടുന്നോർ
മുന്നിലോ , പണമതേതു വിധേനയും
ഞങ്ങളിലതിനെ വെല്ലുന്നവൻ
വിട്ടൊഴിഞ്ഞു പോകുന്നു ഞങ്ങളെത്തന്നെയും !
ഞങ്ങടെ നാട്ടിലിന്നും വരാറുണ്ടീ പുമാൻ
അംഗരക്ഷക വൃന്ദത്തോടൊപ്പം
തന്നുടയവരുടെ ചോരയൂറ്റിക്കുടിച്ചുവീർത്തയീ-
 വലിപ്പം ,ഒർക്കിലെത്ര യരോചകം !!
                     by
എൻ.രാജശേഖരൻ ഉണ്ണിത്താൻ