Monday 30 September 2013

യാത്രാമൊഴി

അയ്യം നീളെ പ്പരന്നു കിടന്നു
പഴമയുടെ പെരുമ ചൊല്ലിയ
മാളികയൊന്നു പൊളിച്ചുകളഞ്ഞിട്ടവിടെ-
പ്പണിത രമ്യ ഹർമ്യം സർവ്വ വിധാൽ സമൃദ്ധം
ശീതീകരിച്ച മുറികൾക്കുള്ളിൽ
കുളിരുകോരിയിരിക്കും കുഞ്ഞുങ്ങൾ
മൊഴിയുന്നതു കടുകട്ടിയാമാംഗലേയ ഭാഷയും.
തറയിൽ നോക്കിയാൽ മുഖം കാണാൻ
തക്ക വിധത്തിൽ പാകി മിനുക്കിയ കൽപ്പലകകൾ
തീർക്കുന്നുള്ളിലാകമാനം ശ്യാമ വർണ്ണ രാജികൾ
അലങ്കാര വിദ്യയിൽ പ്രാവീണ്യരായവർ
സ്ഥാനങ്ങൾ കൊടുത്തുറപ്പിച്ചിട്ടുള്ള
നൂതനയിരിപ്പിടങ്ങൽ, ടി.വി, ഫ്രിഡ്ജ്‌
പിന്നെ കണ്ണിനിമ്പമേകുംമണിവർണ്ണ-
പൂങ്കുലകൾ ചിരിക്കും ഫ്ലവർ സ്റ്റാന്റ്.
വാതിലിന്നും ജനലിന്നുമിതര വർണ്ണങ്ങളോ-
ടിണങ്ങും കമനീയകർട്ടനുകൽ
ആകമാനം കൊട്ടാര സദൃശമാം
ആ വീട്ടിലില്ല പഴയതൊന്നുമേയാ-
ഗൃഹനാഥൻറെ വൃദ്ധ മാതാവെന്ന്യേ.

പൂജയും ജപവുമായ് കൂനിക്കൂടി നടക്കുന്ന
വൃദ്ധയ്ക്കു കോണ്‍ക്രീറ്റുകൊട്ടാര മുഷ്ണ ജന്യം
വയ്യവർക്കൊട്ടുമേ സഹിക്കാനീ കൊടും വർണ്ണങ്ങൽ
തറയുടെ മിനുക്കം പിന്നെ  ചെവി പൊട്ടും-
 ടി വി സ്റ്റീരിയോ ഗർജ്ജനങ്ങൾ
പഴമയുടെ പൊലിമ ചൊല്ലിക്കയർത്ത
ശ്വസ്തതയുടെ ചിഹ്നമായ് വളരുന്നവർ മാളിക നിറയെ.
മുറ്റത്തു ശീതളഛായ ചാർത്തി നിൽക്കും
മാവു മുറിക്കുവാൻ വന്ന മരം വെട്ടുകാരനെ
കോപം പൂണ്ടു ശകാരിച്ചു വിട്ടതും
മുറ്റം സിമന്റിട്ടുറപ്പിക്കുവാൻവന്ന മേസ്തിരിമാരെ
തടഞ്ഞതു മൊട്ടുമേ സഹിക്കാതോതി സൂനു സുകുമാരൻ
"കാലത്തിനൊത്തു ചരിക്കണം നമ്മളി -
ല്ലെങ്കിൽ  നമ്മെച്ചവിട്ടി കടന്നുപോം കാലം "
"നിന്റച്ഛനൊരു തുമ്പ പോലും
മുറിക്കാതെ കാത്തതാണീ തറ !
എന്തെന്തു മരങ്ങളാണിവിടെയങ്ങിങ്ങു
വളർന്നു നിന്നിരുന്നത് ?
എത്ര പക്ഷികളാണതിൽ സാമോദം
കൂടുകൂട്ടി പാർത്തിരുന്നത് ?
കാലഗമനത്തിനൊത്തണയും പൂവുകൾ 'പൂമ്പാറ്റകൾ
 പഴങ്ങൾ പെറുക്കാനണയും കുട്ടികൾ ,
കളികളെന്തൊരുത്സാഹമായിരുന്നു! .
എല്ലാം നശിപ്പിച്ചിട്ടീ മണ്ണിനെ നീ സിമന്റിനാൽ
പൊതിയുന്നുവോ ?
പങ്കയും ശീതീകരിണിയുമില്ലാതെ-
സ്വസ്ഥരായുറങ്ങിയോർ  ഞങ്ങൾ
ഇവിടെ ജീവിച്ചു മരിച്ചോരെല്ലാം
ഈ മണ്ണിലേക്കു മടങ്ങിയതീ പറമ്പിലെ -
മരങ്ങൾ വെട്ടിയോരുക്കിയ ചിതകളിൽ
മാവൊന്നുള്ളതും മുറിച്ചു നീയീപറമ്പിനെ
വർണ്ണക്കല്ലുകൽ പാകി  മരുഭൂമിയാക്കിയാൽ
എന്നുടമ്പു ഭസ്മീകരിക്കുവതെങ്ങനെ ?
"വൈദ്യുതി ശ്മശാനത്തിൽ വിറകെന്തിനമ്മേ
സർവ്വതും പുതിയതിനു വഴി മാറുമ്പോൾ
മാറാതെ പറ്റുമോ നമ്മൾക്കും ?"
അമ്മിയാട്ടുകല്ലുരലെന്നിവയനാഥമായ്
കിടക്കുന്നു കുപ്പയ്ക്കൊപ്പം ദൂരെ !
തുപ്പൽ കോളാമ്പി ചെമ്പ് കിണ്ടി വാർപ്പെന്നിവ
വച്ചിരിക്കുന്നാക്രിവിലയ്ക്കു വില്ക്കുവാൻ വെളിയിൽ!
പുതുഗൃഹത്തിലൊന്നുമേ വേണ്ട
പഴയതെന്നു ശഠിക്കുന്നു ദാരങ്ങൾ !
വിലകിട്ടാത്ത വസ്തുക്കളഗ്നിക്കിരയാക്കുന്നു !
അമ്മതൻ മുന്നിലതാളുന്നുരുകുന്നു നെഞ്ചം !!
എടുപ്പുള്ളോരണയുമ്പോളവർക്കുമുന്നിൽ
വെടിപ്പേതുമില്ലാതണയുന്നു വൃദ്ധ
മുള്ളും മുനയും വച്ചുള്ള വാക്കുകൾ
പിന്നെ, യപമാനമാല്ലാതെന്തു ചൊല്ലാൻ ?
കാന്തയ്ക്കരിശം പെരുകുന്നു ഹൃത്തിൽ
കാന്തന് ശിരസ്സിലിരമ്പുന്നു സാഗരം !
ശീക്രമയാളണയുന്നമ്മക്കരികിൽ
ചൊല്ലുന്നസ്വസ്തതയുള്ളിൽ തിങ്ങിവിങ്ങി
"നൽഗേഹമൊന്നുണ്ട് പട്ടണ പ്രാന്തത്തി
ലവിടോരുക്കിയിട്ടുണ്ടമ്മയ്ക്ക് വേണ്ടും സൗകര്യങ്ങൾ
പുറപ്പെടാം നമുക്കിന്നു തന്നെ
വേറെയുണ്ടനേകർ സമപ്രായക്കാരവിടെ
അവരോടൊത്തിനിയുള്ള കാലം കഴിച്ചുകൂട്ടാം
അഴലല്പ്പവും വേണ്ടിടക്കിടെ ഞാൻ വന്നു കണ്ടു
വേണ്ടതപ്പപ്പോൾ ചെയ്തു കൊള്ളാം "

യമകർമ്മം കഴിഞ്ഞു
കണ്ണിലെ വെളിച്ചം തവിഞ്ഞു
രക്തമൊഴിഞ്ഞാനനമിരുണ്ടു
വപുസ്സിതുതുടിക്കുന്നജഡംമാത്രം

പെട്ടികൾ തൂക്കിയമ്മ തൻ കൈപിടിച്ചിറങ്ങുന്നു മകനും
ദക്ഷിണ ഭാഗത്തിത്തിരി പച്ചപ്പിലെ കുഴിമാടത്തിൽ
നാമ്പെടുത്തുവരും തൈതെങ്ങിനെ നിറകണ്ണാലുഴിഞ്ഞു
 പടിയിറങ്ങുന്നവർ- ഒരു പ്രേതം കണക്കെ !

അതു നോക്കി നില്ക്കുന്നു ചാരേ
സാകൂതം നാലിളം കണ്ണുകൾ
ഗൃഹമവർക്കു സിലബസ്സില്ലാത്ത പാഠശാല
വാതിലടഞ്ഞൂ! നീങ്ങീ ശകടം
ലോകമേ! ഈ യാത്ര യെങ്ങോട്ട് ?

                BY
 (എൻ.രാജശേഖരൻ ഉണ്ണിത്താൻ)

Sunday 15 September 2013




 ആവണി ക്കനവുകൾ                                                   (എൻ .രാജശേഖരൻ ഉണ്ണിത്താൻ )

കതിർ നിറയും പാടത്ത്
തിരയിളകും കാറ്റത്ത്‌
പാറിവരും പഞ്ച വർണ്ണ
ക്കിളി നിര പാടി
നെല്ലെല്ലാം വിളഞ്ഞല്ലോ
കതിരെല്ലാം ചാഞ്ഞല്ലോ
കൊയ്ത്തരിവാൾ കയ്യിലേന്തി
കൊയ്യാൻ വായോ നീ പെണ്ണാളെ
മതിമുഖിയാം കണ്ണാളെ
കരിയെഴുതിയ പെണ്ണാളെ

കൊയ്ത്തുപാട്ടിന്നലയൊലിയിൽ
നിറപൊലിയും പൂവിളിയും
പൊന്നോണപ്പാട്ടുകളും  
കൊണ്ടണയുമോണത്തുംമ്പികളേ ,നിങ്ങൾ
ആവണിക്കനവിൻ  ചോലയിൽ നീന്തി
അലർ മലർക്കാവിൻ സുരഭിയിൽ മുങ്ങി
മലയാള പെണ്‍കൊടിയാൾ
ഞൊരിഞ്ഞുടുക്കാനലവിടർത്തും
ചിത്രഭൂതചിങ്ങവെയിൽ കതിർചേല  
ഊർന്നിളം കാറ്റിലൊഴുകുന്നപോലെ
മനമിളക്കി .....തിരയിളക്കി
നാടാകെപാറുന്നു !

പുത്തരിച്ചോറു വിളമ്പാൻ
കാഞ്ഞവയറുണ്ടുണർത്താൻ
മുണ്ടകൻപാടം  നിരനിരയായ്
കൊയ്തുകൊയ്തു കയറുമ്പോൾ
കാടിറങ്ങി മലയിറങ്ങി
അണയുന്നാ തുടിനാദം
മനമാകെ, മെയ്യാകെയുൽസാഹപ്പിണർവീശി
വയൽവരംമ്പത്തുയരുന്നാധ്വനിഗീതം

ആവണിചിങ്ങംവിരുന്നുവന്നാൽ
ആലസ്യമെല്ലാമകലും നാട്ടിൽ
കൊയ്തുംമെതിയുംവിളവെടുപ്പും
ഉൽസവഘോഷങ്ങളാവുമെങ്ങും 

മാവേലി മന്നനെഴുന്നെള്ളുമ്പോൾ
മാവേലിനാടു പുനർജ്ജനിക്കും
നാടുംനഗരവുമണിഞ്ഞൊരുങ്ങും
സ്വാഗതഗീതങ്ങളാലപിക്കും

ഏതൊരു വീട്ടിലണഞ്ഞെന്നാലും
പുത്തരിച്ചോറു വിളമ്പും സദ്യ
ആബാലവൃദ്ധരങ്ങൊത്തുകൂടും
ആമോദക്കേളികളാടും തമ്മിൽ

ആനല്ല മന്നൻതൻ നേരിൻമുന്നിൽ
ആദരവോടെ നമിക്കും ഞങ്ങൾ
ആ നല്ല നാളിന്റെ ചിന്ത കൊണ്ടേ
മകരന്ദച്ചാറു നുണയും ഞങ്ങൾ

ഓണംവന്നോണംവന്നോണം വന്നേ ....
മാമല നാട്ടിലങ്ങോണം വന്നേ ...
 ഓണംവന്നോണം വന്നോണം വന്നേ ...
നാടോണനിറവിലുണർന്നീടുന്നേ ....

പുന്നെല്ലിൻ ലഹരിയുമായി
ചെറുതെന്നൽ മനമാകെനിറയുന്നേ
മാവേലി ശീലുകൾ തൂവി - തെയ്യങ്ങൾ
ഊരാകെ ചുറ്റുന്നേ  ...
തുമ്പപ്പൂ ചോറു വിളമ്പി
പൊന്നോണ സദ്യയൊരുക്കാൻ 
കൊയ്യൊ കൊയ്യെടി പെണ്ണാളെ
 പൊലിയേ .. പൊലിപൊലിയേ ...
പൊന്നോണ ക്കനവിൻ നിറവേ
നിറകതിരിൻ തൂമണികൾ
പുതുമുറ്റ ക്കളത്തറയിൽ
നിറനിറയെ പൊലിയുന്നേ ...
പൊലിയേറും പൊലിമകൽ കണ്ടു
നിറവേറുമറയുടെ നിറവിൽ
വരിനെല്ലിൻ നിറമതിയിൽ
അടിയാളരുടെ കുടിലുകൾ നിറയെ
ഓണം-പൊന്നോണം  തിറയാടുന്നേ ....

ഓണം വന്നോണം വന്നോണംവന്നും
മാവേലിനാടു പുനർജ്ജനിച്ചും
എതിർവാക്കുരചെയ്യാതൊരു ജനത
ഉടൽ വൃഷ്ടിയാലങ്ങറ നിറച്ചും
വർഷങ്ങൾ കറങ്ങി പോയകാലം
ഓർമയിൽ തുടികൊട്ടി പാടിക്കൊണ്ടും
ഒണംവന്നോണം വന്നോണം വന്നേ
മാമലനാട്ടിലങ്ങോണം വന്നേ ..

തളിച്ചൊരുക്കിയ പൂമുറ്റം
ചേലിലൊരുക്കിയ പൂക്കളം
പൂവേ ..പൊലിപൂവേ ... പൂവേ....പൊലിപൂവേ ...
കാടുകൾ മേടുകൾ തഞ്ചും നറുചിരി
കൂടയിലാക്കിയണവൂ
നാടിന്നുപവന വസന്ത ഹർഷം
ആടകൾ ചാർത്തിയ കുഞ്ഞുങ്ങൾ !
പണ്ടൊരുമന്നൻ മാവേലിമന്നൻ
മാമല നാടു ഭരിച്ചിരുന്നു
ഉണ്ടൊരു സ്വർഗ്ഗം ഭൂമിയിലെന്ന്
അന്നെല്ലാരുമൊന്നായ് പറഞ്ഞിരുന്നു
ഊഞ്ഞാലിലാടി താളത്തിൽ പാടുന്നു
മലയാള നാടിൻ വരമൊഴികൾ
തൂനിലാവിൻ തിരുമുറ്റത്ത്
നിലവിളക്കിൻ തിരുമുന്നിൽ
മുടിയാട്ടം തിരുവാതിരയും
താളത്തിലാടുന്നു കളമൊഴികൾ
ഓണനാളിലെങ്ങു മണിഞ്ഞൊരുങ്ങീ നാട്
അല്ലലില്ലാ നാളിൻ ചിന്തയുണർത്തി വീണ്ടും
വിട ചൊല്ലി പോവാൻ വിരുന്നു കാരനായി
സത്യധർമ്മത്തിൻ ചിരം രക്ത സാക്ഷി യായ്
 മലയാള മണ്ണിൻ കനവിൽ ജ്വലിക്കും
സത്യമായ് ..മിഥ്യയായ്
 ആണ്ടോടാണ്ട് വന്നു പോകുന്ന ഹർഷമേ
ദുരിതക്കയങ്ങൾ താണ്ടുവാനാ ർത്തർക്ക-
ടക്കമേകും പ്രതീക്ഷാ നക്ഷത്രം ഭവാൻ .

കതിരൊഴിഞ്ഞ പാടത്ത്
തിരയടങ്ങിയ കാറ്റത്ത്
പറന്നകലും പഞ്ചവർണ്ണ-
ക്കിളി നിര പാടി
വിതയെല്ലാം കഴിഞ്ഞല്ലോ
 പണി യെല്ലാം തീർന്നല്ലോ
കണ്ണീരിൻ കടവത്തു
കനിവിന്റെ തീരത്ത്
മോഹങ്ങൾ വിൽക്കാനായ്
പോരുന്നോ നീയും
 കുടിലിന്റെ മുറ്റത്തിഴ മുറിയും സ്വപ്‌നങ്ങൾ
തൊടിയിറങ്ങി മലകയറുന്നല മുറിയാ തോറ്റങ്ങൾ
ഇടനെഞ്ചിൽ മുഴങ്ങുന്നു വറതി വരും കാലൊച്ച !
പടികയറിയടുക്കുന്നഴലിന്റെ ചിരിയൊച്ച
കനിവിന്റെ തീരത്ത്‌ മോഹങ്ങൾ
വിൽക്കാനായ് പോരുന്നോ നീയും
മതിമുഖിയാം കണ്ണാളെ  ...
കരിയെഴുതിയ പെണ്ണാളേ ....

ഞങ്ങൾ വിതയ്കും വയലെല്ലാം ...
ഞങ്ങൾ കൊയ്യും പൈങ്കിളിയേ  ...
വിടപറയാത്തോരോണത്തിൻ ശീലുകൾപാടി
പാണനാവഴി പോരുമ്പോൾ
ഒരുമണിക്കതിർ തേടി
വിതയ്ക്കാതെ കൊയ്തുണ്ട്
കാലങ്ങൾ കഴിപ്പൊർ നിങ്ങനിയുമീ വഴി വരുമല്ലോ
അന്നാളിൻ പുളകമാണല്ലോ
ഇന്നെനിക്കുള്ള മെയ്ക്കരുത്തും