Monday 30 September 2013

യാത്രാമൊഴി

അയ്യം നീളെ പ്പരന്നു കിടന്നു
പഴമയുടെ പെരുമ ചൊല്ലിയ
മാളികയൊന്നു പൊളിച്ചുകളഞ്ഞിട്ടവിടെ-
പ്പണിത രമ്യ ഹർമ്യം സർവ്വ വിധാൽ സമൃദ്ധം
ശീതീകരിച്ച മുറികൾക്കുള്ളിൽ
കുളിരുകോരിയിരിക്കും കുഞ്ഞുങ്ങൾ
മൊഴിയുന്നതു കടുകട്ടിയാമാംഗലേയ ഭാഷയും.
തറയിൽ നോക്കിയാൽ മുഖം കാണാൻ
തക്ക വിധത്തിൽ പാകി മിനുക്കിയ കൽപ്പലകകൾ
തീർക്കുന്നുള്ളിലാകമാനം ശ്യാമ വർണ്ണ രാജികൾ
അലങ്കാര വിദ്യയിൽ പ്രാവീണ്യരായവർ
സ്ഥാനങ്ങൾ കൊടുത്തുറപ്പിച്ചിട്ടുള്ള
നൂതനയിരിപ്പിടങ്ങൽ, ടി.വി, ഫ്രിഡ്ജ്‌
പിന്നെ കണ്ണിനിമ്പമേകുംമണിവർണ്ണ-
പൂങ്കുലകൾ ചിരിക്കും ഫ്ലവർ സ്റ്റാന്റ്.
വാതിലിന്നും ജനലിന്നുമിതര വർണ്ണങ്ങളോ-
ടിണങ്ങും കമനീയകർട്ടനുകൽ
ആകമാനം കൊട്ടാര സദൃശമാം
ആ വീട്ടിലില്ല പഴയതൊന്നുമേയാ-
ഗൃഹനാഥൻറെ വൃദ്ധ മാതാവെന്ന്യേ.

പൂജയും ജപവുമായ് കൂനിക്കൂടി നടക്കുന്ന
വൃദ്ധയ്ക്കു കോണ്‍ക്രീറ്റുകൊട്ടാര മുഷ്ണ ജന്യം
വയ്യവർക്കൊട്ടുമേ സഹിക്കാനീ കൊടും വർണ്ണങ്ങൽ
തറയുടെ മിനുക്കം പിന്നെ  ചെവി പൊട്ടും-
 ടി വി സ്റ്റീരിയോ ഗർജ്ജനങ്ങൾ
പഴമയുടെ പൊലിമ ചൊല്ലിക്കയർത്ത
ശ്വസ്തതയുടെ ചിഹ്നമായ് വളരുന്നവർ മാളിക നിറയെ.
മുറ്റത്തു ശീതളഛായ ചാർത്തി നിൽക്കും
മാവു മുറിക്കുവാൻ വന്ന മരം വെട്ടുകാരനെ
കോപം പൂണ്ടു ശകാരിച്ചു വിട്ടതും
മുറ്റം സിമന്റിട്ടുറപ്പിക്കുവാൻവന്ന മേസ്തിരിമാരെ
തടഞ്ഞതു മൊട്ടുമേ സഹിക്കാതോതി സൂനു സുകുമാരൻ
"കാലത്തിനൊത്തു ചരിക്കണം നമ്മളി -
ല്ലെങ്കിൽ  നമ്മെച്ചവിട്ടി കടന്നുപോം കാലം "
"നിന്റച്ഛനൊരു തുമ്പ പോലും
മുറിക്കാതെ കാത്തതാണീ തറ !
എന്തെന്തു മരങ്ങളാണിവിടെയങ്ങിങ്ങു
വളർന്നു നിന്നിരുന്നത് ?
എത്ര പക്ഷികളാണതിൽ സാമോദം
കൂടുകൂട്ടി പാർത്തിരുന്നത് ?
കാലഗമനത്തിനൊത്തണയും പൂവുകൾ 'പൂമ്പാറ്റകൾ
 പഴങ്ങൾ പെറുക്കാനണയും കുട്ടികൾ ,
കളികളെന്തൊരുത്സാഹമായിരുന്നു! .
എല്ലാം നശിപ്പിച്ചിട്ടീ മണ്ണിനെ നീ സിമന്റിനാൽ
പൊതിയുന്നുവോ ?
പങ്കയും ശീതീകരിണിയുമില്ലാതെ-
സ്വസ്ഥരായുറങ്ങിയോർ  ഞങ്ങൾ
ഇവിടെ ജീവിച്ചു മരിച്ചോരെല്ലാം
ഈ മണ്ണിലേക്കു മടങ്ങിയതീ പറമ്പിലെ -
മരങ്ങൾ വെട്ടിയോരുക്കിയ ചിതകളിൽ
മാവൊന്നുള്ളതും മുറിച്ചു നീയീപറമ്പിനെ
വർണ്ണക്കല്ലുകൽ പാകി  മരുഭൂമിയാക്കിയാൽ
എന്നുടമ്പു ഭസ്മീകരിക്കുവതെങ്ങനെ ?
"വൈദ്യുതി ശ്മശാനത്തിൽ വിറകെന്തിനമ്മേ
സർവ്വതും പുതിയതിനു വഴി മാറുമ്പോൾ
മാറാതെ പറ്റുമോ നമ്മൾക്കും ?"
അമ്മിയാട്ടുകല്ലുരലെന്നിവയനാഥമായ്
കിടക്കുന്നു കുപ്പയ്ക്കൊപ്പം ദൂരെ !
തുപ്പൽ കോളാമ്പി ചെമ്പ് കിണ്ടി വാർപ്പെന്നിവ
വച്ചിരിക്കുന്നാക്രിവിലയ്ക്കു വില്ക്കുവാൻ വെളിയിൽ!
പുതുഗൃഹത്തിലൊന്നുമേ വേണ്ട
പഴയതെന്നു ശഠിക്കുന്നു ദാരങ്ങൾ !
വിലകിട്ടാത്ത വസ്തുക്കളഗ്നിക്കിരയാക്കുന്നു !
അമ്മതൻ മുന്നിലതാളുന്നുരുകുന്നു നെഞ്ചം !!
എടുപ്പുള്ളോരണയുമ്പോളവർക്കുമുന്നിൽ
വെടിപ്പേതുമില്ലാതണയുന്നു വൃദ്ധ
മുള്ളും മുനയും വച്ചുള്ള വാക്കുകൾ
പിന്നെ, യപമാനമാല്ലാതെന്തു ചൊല്ലാൻ ?
കാന്തയ്ക്കരിശം പെരുകുന്നു ഹൃത്തിൽ
കാന്തന് ശിരസ്സിലിരമ്പുന്നു സാഗരം !
ശീക്രമയാളണയുന്നമ്മക്കരികിൽ
ചൊല്ലുന്നസ്വസ്തതയുള്ളിൽ തിങ്ങിവിങ്ങി
"നൽഗേഹമൊന്നുണ്ട് പട്ടണ പ്രാന്തത്തി
ലവിടോരുക്കിയിട്ടുണ്ടമ്മയ്ക്ക് വേണ്ടും സൗകര്യങ്ങൾ
പുറപ്പെടാം നമുക്കിന്നു തന്നെ
വേറെയുണ്ടനേകർ സമപ്രായക്കാരവിടെ
അവരോടൊത്തിനിയുള്ള കാലം കഴിച്ചുകൂട്ടാം
അഴലല്പ്പവും വേണ്ടിടക്കിടെ ഞാൻ വന്നു കണ്ടു
വേണ്ടതപ്പപ്പോൾ ചെയ്തു കൊള്ളാം "

യമകർമ്മം കഴിഞ്ഞു
കണ്ണിലെ വെളിച്ചം തവിഞ്ഞു
രക്തമൊഴിഞ്ഞാനനമിരുണ്ടു
വപുസ്സിതുതുടിക്കുന്നജഡംമാത്രം

പെട്ടികൾ തൂക്കിയമ്മ തൻ കൈപിടിച്ചിറങ്ങുന്നു മകനും
ദക്ഷിണ ഭാഗത്തിത്തിരി പച്ചപ്പിലെ കുഴിമാടത്തിൽ
നാമ്പെടുത്തുവരും തൈതെങ്ങിനെ നിറകണ്ണാലുഴിഞ്ഞു
 പടിയിറങ്ങുന്നവർ- ഒരു പ്രേതം കണക്കെ !

അതു നോക്കി നില്ക്കുന്നു ചാരേ
സാകൂതം നാലിളം കണ്ണുകൾ
ഗൃഹമവർക്കു സിലബസ്സില്ലാത്ത പാഠശാല
വാതിലടഞ്ഞൂ! നീങ്ങീ ശകടം
ലോകമേ! ഈ യാത്ര യെങ്ങോട്ട് ?

                BY
 (എൻ.രാജശേഖരൻ ഉണ്ണിത്താൻ)

No comments:

Post a Comment