Sunday 15 September 2013




 ആവണി ക്കനവുകൾ                                                   (എൻ .രാജശേഖരൻ ഉണ്ണിത്താൻ )

കതിർ നിറയും പാടത്ത്
തിരയിളകും കാറ്റത്ത്‌
പാറിവരും പഞ്ച വർണ്ണ
ക്കിളി നിര പാടി
നെല്ലെല്ലാം വിളഞ്ഞല്ലോ
കതിരെല്ലാം ചാഞ്ഞല്ലോ
കൊയ്ത്തരിവാൾ കയ്യിലേന്തി
കൊയ്യാൻ വായോ നീ പെണ്ണാളെ
മതിമുഖിയാം കണ്ണാളെ
കരിയെഴുതിയ പെണ്ണാളെ

കൊയ്ത്തുപാട്ടിന്നലയൊലിയിൽ
നിറപൊലിയും പൂവിളിയും
പൊന്നോണപ്പാട്ടുകളും  
കൊണ്ടണയുമോണത്തുംമ്പികളേ ,നിങ്ങൾ
ആവണിക്കനവിൻ  ചോലയിൽ നീന്തി
അലർ മലർക്കാവിൻ സുരഭിയിൽ മുങ്ങി
മലയാള പെണ്‍കൊടിയാൾ
ഞൊരിഞ്ഞുടുക്കാനലവിടർത്തും
ചിത്രഭൂതചിങ്ങവെയിൽ കതിർചേല  
ഊർന്നിളം കാറ്റിലൊഴുകുന്നപോലെ
മനമിളക്കി .....തിരയിളക്കി
നാടാകെപാറുന്നു !

പുത്തരിച്ചോറു വിളമ്പാൻ
കാഞ്ഞവയറുണ്ടുണർത്താൻ
മുണ്ടകൻപാടം  നിരനിരയായ്
കൊയ്തുകൊയ്തു കയറുമ്പോൾ
കാടിറങ്ങി മലയിറങ്ങി
അണയുന്നാ തുടിനാദം
മനമാകെ, മെയ്യാകെയുൽസാഹപ്പിണർവീശി
വയൽവരംമ്പത്തുയരുന്നാധ്വനിഗീതം

ആവണിചിങ്ങംവിരുന്നുവന്നാൽ
ആലസ്യമെല്ലാമകലും നാട്ടിൽ
കൊയ്തുംമെതിയുംവിളവെടുപ്പും
ഉൽസവഘോഷങ്ങളാവുമെങ്ങും 

മാവേലി മന്നനെഴുന്നെള്ളുമ്പോൾ
മാവേലിനാടു പുനർജ്ജനിക്കും
നാടുംനഗരവുമണിഞ്ഞൊരുങ്ങും
സ്വാഗതഗീതങ്ങളാലപിക്കും

ഏതൊരു വീട്ടിലണഞ്ഞെന്നാലും
പുത്തരിച്ചോറു വിളമ്പും സദ്യ
ആബാലവൃദ്ധരങ്ങൊത്തുകൂടും
ആമോദക്കേളികളാടും തമ്മിൽ

ആനല്ല മന്നൻതൻ നേരിൻമുന്നിൽ
ആദരവോടെ നമിക്കും ഞങ്ങൾ
ആ നല്ല നാളിന്റെ ചിന്ത കൊണ്ടേ
മകരന്ദച്ചാറു നുണയും ഞങ്ങൾ

ഓണംവന്നോണംവന്നോണം വന്നേ ....
മാമല നാട്ടിലങ്ങോണം വന്നേ ...
 ഓണംവന്നോണം വന്നോണം വന്നേ ...
നാടോണനിറവിലുണർന്നീടുന്നേ ....

പുന്നെല്ലിൻ ലഹരിയുമായി
ചെറുതെന്നൽ മനമാകെനിറയുന്നേ
മാവേലി ശീലുകൾ തൂവി - തെയ്യങ്ങൾ
ഊരാകെ ചുറ്റുന്നേ  ...
തുമ്പപ്പൂ ചോറു വിളമ്പി
പൊന്നോണ സദ്യയൊരുക്കാൻ 
കൊയ്യൊ കൊയ്യെടി പെണ്ണാളെ
 പൊലിയേ .. പൊലിപൊലിയേ ...
പൊന്നോണ ക്കനവിൻ നിറവേ
നിറകതിരിൻ തൂമണികൾ
പുതുമുറ്റ ക്കളത്തറയിൽ
നിറനിറയെ പൊലിയുന്നേ ...
പൊലിയേറും പൊലിമകൽ കണ്ടു
നിറവേറുമറയുടെ നിറവിൽ
വരിനെല്ലിൻ നിറമതിയിൽ
അടിയാളരുടെ കുടിലുകൾ നിറയെ
ഓണം-പൊന്നോണം  തിറയാടുന്നേ ....

ഓണം വന്നോണം വന്നോണംവന്നും
മാവേലിനാടു പുനർജ്ജനിച്ചും
എതിർവാക്കുരചെയ്യാതൊരു ജനത
ഉടൽ വൃഷ്ടിയാലങ്ങറ നിറച്ചും
വർഷങ്ങൾ കറങ്ങി പോയകാലം
ഓർമയിൽ തുടികൊട്ടി പാടിക്കൊണ്ടും
ഒണംവന്നോണം വന്നോണം വന്നേ
മാമലനാട്ടിലങ്ങോണം വന്നേ ..

തളിച്ചൊരുക്കിയ പൂമുറ്റം
ചേലിലൊരുക്കിയ പൂക്കളം
പൂവേ ..പൊലിപൂവേ ... പൂവേ....പൊലിപൂവേ ...
കാടുകൾ മേടുകൾ തഞ്ചും നറുചിരി
കൂടയിലാക്കിയണവൂ
നാടിന്നുപവന വസന്ത ഹർഷം
ആടകൾ ചാർത്തിയ കുഞ്ഞുങ്ങൾ !
പണ്ടൊരുമന്നൻ മാവേലിമന്നൻ
മാമല നാടു ഭരിച്ചിരുന്നു
ഉണ്ടൊരു സ്വർഗ്ഗം ഭൂമിയിലെന്ന്
അന്നെല്ലാരുമൊന്നായ് പറഞ്ഞിരുന്നു
ഊഞ്ഞാലിലാടി താളത്തിൽ പാടുന്നു
മലയാള നാടിൻ വരമൊഴികൾ
തൂനിലാവിൻ തിരുമുറ്റത്ത്
നിലവിളക്കിൻ തിരുമുന്നിൽ
മുടിയാട്ടം തിരുവാതിരയും
താളത്തിലാടുന്നു കളമൊഴികൾ
ഓണനാളിലെങ്ങു മണിഞ്ഞൊരുങ്ങീ നാട്
അല്ലലില്ലാ നാളിൻ ചിന്തയുണർത്തി വീണ്ടും
വിട ചൊല്ലി പോവാൻ വിരുന്നു കാരനായി
സത്യധർമ്മത്തിൻ ചിരം രക്ത സാക്ഷി യായ്
 മലയാള മണ്ണിൻ കനവിൽ ജ്വലിക്കും
സത്യമായ് ..മിഥ്യയായ്
 ആണ്ടോടാണ്ട് വന്നു പോകുന്ന ഹർഷമേ
ദുരിതക്കയങ്ങൾ താണ്ടുവാനാ ർത്തർക്ക-
ടക്കമേകും പ്രതീക്ഷാ നക്ഷത്രം ഭവാൻ .

കതിരൊഴിഞ്ഞ പാടത്ത്
തിരയടങ്ങിയ കാറ്റത്ത്
പറന്നകലും പഞ്ചവർണ്ണ-
ക്കിളി നിര പാടി
വിതയെല്ലാം കഴിഞ്ഞല്ലോ
 പണി യെല്ലാം തീർന്നല്ലോ
കണ്ണീരിൻ കടവത്തു
കനിവിന്റെ തീരത്ത്
മോഹങ്ങൾ വിൽക്കാനായ്
പോരുന്നോ നീയും
 കുടിലിന്റെ മുറ്റത്തിഴ മുറിയും സ്വപ്‌നങ്ങൾ
തൊടിയിറങ്ങി മലകയറുന്നല മുറിയാ തോറ്റങ്ങൾ
ഇടനെഞ്ചിൽ മുഴങ്ങുന്നു വറതി വരും കാലൊച്ച !
പടികയറിയടുക്കുന്നഴലിന്റെ ചിരിയൊച്ച
കനിവിന്റെ തീരത്ത്‌ മോഹങ്ങൾ
വിൽക്കാനായ് പോരുന്നോ നീയും
മതിമുഖിയാം കണ്ണാളെ  ...
കരിയെഴുതിയ പെണ്ണാളേ ....

ഞങ്ങൾ വിതയ്കും വയലെല്ലാം ...
ഞങ്ങൾ കൊയ്യും പൈങ്കിളിയേ  ...
വിടപറയാത്തോരോണത്തിൻ ശീലുകൾപാടി
പാണനാവഴി പോരുമ്പോൾ
ഒരുമണിക്കതിർ തേടി
വിതയ്ക്കാതെ കൊയ്തുണ്ട്
കാലങ്ങൾ കഴിപ്പൊർ നിങ്ങനിയുമീ വഴി വരുമല്ലോ
അന്നാളിൻ പുളകമാണല്ലോ
ഇന്നെനിക്കുള്ള മെയ്ക്കരുത്തും






No comments:

Post a Comment