Friday 25 January 2013

                         മദ്യപിച്ചു ലക്കുകെടുന്ന കേരളം 

      മദ്യത്തിന്റെ ഉപഭോഗം ഇന്ന് കേരളത്തില്‍ വല്ലാതെ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു . എവിടെ തിരിഞ്ഞു നോക്കിയാലും  കാണുന്നത് മദ്യ ഷോപ്പുകളാണ് . അവിടൊക്കെ നീണ്ട ക്യുവും . ക്യുവില്‍ കുട്ടികളും ചെറുപ്പക്കാരും വയസ്സന്മാരും എല്ലാം ഉണ്ട് . വില്‍ക്കുന്നതിനും വാങ്ങുന്നതിനും പ്രത്യേക സമയമൊന്നുമില്ല .പ്രഭാതം മുതല്‍ പ്രദോഷം വരെയും അവിടെ തിരക്കാണ് . ഇതു കൂടാതെ കള്ളു ഷാപ്പുകളെത്ര? ബാറുകളെത്ര ? അനധികൃത വില്‍പ്പന ശാലകളെത്ര ? ഈ കൊച്ചു കേരളത്തില്‍ ഇത്രയധികം മദ്യപന്മാരോ? ഓണം ,ക്രിസ്തുമസ് , മറ്റിതര ആഘോഷങ്ങള്‍ എന്നീ വേളകളില്‍ കേരളം മദ്യത്തില്‍ മുങ്ങി താഴുന്നതായിട്ടാണ്  കണക്കുകള്‍ കാണിക്കുന്നത്.ഇത് കണ്ടു ലജ്ജിതരായ   ഭരണകര്‍ത്താക്കള്‍ വില്‍പ്പനയുടെ കണക്കു പുറത്തു വിടെണ്ടന്നു  തീരുമാനിച്ചിരിക്കുന്നു. ഇവരാണ് യഥാര്‍ദ്ധ ഭരണാധികാരികള്‍! സത്യം മൂടി വച്ചു വിപത്തിനെ വെള്ളമൊഴിച്ചു വളര്‍ത്തുന്നവര്‍! ഈ വിപത്തു  വളര്‍ന്നു കേരളത്തെ ചുട്ടു കരിക്കുമ്പോള്‍ തൊഴിലിന്റെ കാര്യം പറഞ്ഞു, കിട്ടുന്ന നികുതിയുടെ കാര്യം പറഞ്ഞു തടി തപ്പാം. ഭരണം എന്നാല്‍ ജനക്ഷേമ താല്‍പ്പര മെന്നാരു പറഞ്ഞു? അതു തന്ത്രങ്ങള്‍ പയറ്റി എതിരാളിയുടെ വായ്‌ അടപ്പിക്കുന്ന ചെപ്പടി വിദ്യ മാത്രം. ഭരണം മാറിയും തിരിഞ്ഞും വരുമ്പോള്‍ പരസ്പ്പരം പഴി പറയുക എത്ര എളുപ്പം .നികുതിപണം ചെലവഴിക്കുക എന്നത് ഇതിനിടയിലെപ്പോഴോ നടക്കുന്ന ഒരു കാര്യം മാത്രം .  ജനതയെ ആകെ നശിപ്പിക്കുന്നതായാലും  മദ്യത്തില്‍ നിന്ന് ഇഷ്ടം പോലെ പണം കിട്ടുമെങ്കില്‍ അവര്‍ക്ക് അതും കാമ്യം . മദ്യം എന്തെല്ലാം വിപത്തുകളാണ് ഉണ്ടാക്കുന്നത് ? കുടുംമ്പ കലഹങ്ങള്‍ , അവരുടെ സാമ്പത്തിക പരാധീനത , വളരുന്ന രോഗാവസ്ഥ ,വാഹനാപകടങ്ങള്‍ ,  യുവ തലമുറയുടെ  വഴിതെറ്റല്‍ ,ചുറ്റും കാണുന്ന സാമൂഹിക തിന്മകള്‍  ഇതെല്ലാം മദ്യത്തിന്റെ സംഭാവന എന്നറിയുന്നവര്‍ ,ഭരണാധികാരികള്‍ ഇതിന്റെ വില്‍പ്പനക്കരാകുവാന്‍ പാടുണ്ടോ? എത്ര നികുതിപ്പണം കിട്ടുമെന്നാകിലും ! കിട്ടുന്നതിനേക്കാള്‍ എത്രയോ വലുതാണ്‌ അതിനു നാം ഒടുക്കേണ്ടി വരുന്ന വില . അതൊന്നു വിലയിരുത്തുവാന്‍ ഈ ഭരണാധികാരികള്‍ക്കു ബാധ്യത ഇല്ലേ? എന്തായാലും മദ്യത്തിന്റെ ഉപഭോഗം ഈ കൊച്ചു കേരളത്തില്‍ കുറച്ചു കൊണ്ടുവരേണ്ടത് അത്ത്യന്താപേക്ഷിതമാണ് . അതിനു ബോധവല്‍ക്കരണ മെങ്കില്‍ ബോധവല്‍ക്കരണം , ലഭ്യത നിഷേധിക്കല്‍ എങ്കില്‍ അത് , കേരളത്തിന്റെ നിലനില്‍പ്പിനു അത് ആവശ്യമാണ്   എന്ന് എല്ലാവരും മനസ്സിലാക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്ന നയത്തില്‍ മാറ്റം വരുത്തി നാടിനെ ഈ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നിട്ടിറങ്ങേണ്ട കാലവും അതിക്രമിച്ചിരിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല .ഈ അവസ്ഥയിലെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന്  ഓര്‍മ്മിപ്പിക്കട്ടെ .

No comments:

Post a Comment