Sunday 26 May 2013

കര്‍മ്മബോധം (കവിത )
ഇന്നലെ വിസ്ത്രുതമാം പാടങ്ങള്‍ പറമ്പുക-
ളതൊക്കെ യൗന്നത്യത്തിന്നളവായ് ഗ്ഗണിച്ചെങ്കില്‍
ഇന്നതിന്‍കാലംപോയിട്ടുന്നതവിദ്യാഭ്യാസ -
മതല്ലോ കൊയ്യുന്നതു പ്രൗഡിയും പ്രതാപവും
അതിനാലെങ്ങനെയുമീടുറ്റ ബിരുദങ്ങള്‍
മക്കള്‍ക്കുസമ്മാനിക്കാന്‍ വെമ്പുന്നൂ രക്ഷിതാക്കള്‍
അമ്മക്കു മോഹം മകനാവണ മെഞ്ചിനീയര്‍
അച്ഛനു മോഹമവനാവണം ഡോക്ടരെന്നും
മാര്‍ക്കൊന്നു പോയാല്‍പോയീ ജീവിതംതന്നെ പോയീ
ശകാരവര്‍ഷം കൊണ്ടു മൂടുന്നൂ കുരുന്നിനെ
ഇല്ലില്ല തര്‍ക്കമത്തില്‍ ജനനീ ജനകനോ -
യൗന്നത്യ സ്വപ്നങ്ങളാലന്ധത ബാധിച്ചവര്‍
ആയിരമഭിജ്ഞര്‍തന്‍ മസ്തിഷ്ക്കമൊത്തുചേര്‍ന്നു
മകനില്‍ജ്വലിക്കണ മതത്രേയാഗ്രഹിപ്പൂ !


ഉയര്‍ന്ന പഠനങ്ങള്‍ കഴിഞ്ഞു വരുന്നവര്‍
ഉടലു വിയര്‍ക്കുന്ന വേലകള്‍ വെറുക്കുന്നു
പങ്കതന്‍ചോട്ടിലുള്ളയുദ്യോഗമൊത്തില്ലെങ്കില്‍
വെറുതെ കളയുന്നു യുവത്വം കരുത്തതും
കൂട്ടരേ നോക്കൂ ചുറ്റും കനകം വിളഞ്ഞതാം
പാടങ്ങള്‍ പറമ്പുകള്‍ തരിശായ് തരിക്കുന്നു
ഇതെന്തു കര്‍മ്മബോധം ? ഭക്ഷണം വിളയിക്കും
വേലേക്കാല്‍ മഹത്തായി മറ്റുണ്ടോ വേല ഭൂവില്‍
നമ്മിലൂടോഴുകുമീയഴകുമാരോഗ്യവും
ആരാലും ഘോഷിക്കുമീ ഹരിതോന്നതിയതും
കര്‍ത്തവ്വ്യ കര്‍മ്മത്താലേ കനിഞ്ഞങ്ങരുളിയ
കര്‍ഷകരഖിലര്‍ക്കു മാരാദ്ധ്യര്‍ നിസംശയം
നാട്ടിനുഗുണംവരാ ഭാവങ്ങളുപേക്ഷിച്ചു
കൂടണമവര്‍ക്കൊപ്പം വിജ്ഞരേനിങ്ങളുംതാന്‍ 
എങ്കിലോ നാടിതൊരു സ്വര്‍ഗ്ഗമായ് തീരുമല്ലോ
ഇല്ലില്ല തൊഴിലെന്ന വിലാപം തീരുമല്ലോ.

                BY
രാജശേഖരന്‍ ഉണ്ണിത്താന്‍ .എന്‍

No comments:

Post a Comment